‘മരണത്തെ മുഖാമുഖം കണ്ട രണ്ടുപേരും ആത്മവിശ്വാസത്തോടെ ഏറെ നന്ദിയോടെ മന്ത്രിയുടെ മുന്നില്‍; ഇതുപോലൊരു സാഹചര്യം ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല’; മന്ത്രി ശൈലജ ടീച്ചറിന്റെ സുരക്ഷാ ജീവനക്കാരന്‍ പറയുന്നു

തിരുവനന്തപുരം: നിപ വൈറസില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരെ കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മന്ത്രി കെകെ ശൈലജ ടീച്ചറിനൊപ്പം പോയ സുരക്ഷാ ജീവനക്കാരന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു. ശൈലജ ടീച്ചറുടെ സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്ന ടീം അംഗം ഷൈജുവിന്റെ കുറിപ്പാണ് വൈറലാകുന്നത്.

ഷൈജു പറയുന്നു:

പറയാതെ വയ്യ..
ഇതുപോലൊരു സാഹചര്യം ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല.

നിപ രോഗത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അജന്യയെയും ഉബീഷിനെയും മെഡിക്കല്‍ കോളേജില്‍ ചെന്ന് കാണുമെന്നൊരു സൂചന ലഭിച്ചിരുന്നെങ്കിലും പോകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.

കോഴിക്കോട് കലക്ട്രേറ്റില്‍ രാവിലെ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം പത്രപ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി ബഹുമാനപ്പെട്ട മന്ത്രി ഒരു അറിയിപ്പ് നല്‍കി.
വൈകീട്ട് നാല് മണിക്ക് ഐസൊലേഷന്‍ വാഡിലേക്ക് പോവുകയാണ്.

രോഗമുക്തി നേടിയിട്ടും സമൂഹം ഭയത്തോടെയും അവജ്ഞയോടെയും നോക്കിക്കാണുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ പ്രയാസപ്പെടുന്ന അജന്യയെയും ഉബീഷിനേയും നേരില്‍ കാണുകയാണ്.

ഒരു ജനതയുടെ ആകെ ആശങ്കയെ മാറ്റാന്‍ ഇത്ര ഭയരഹിതമായും ആര്‍ജ്ജവത്തോടെയും ഉറച്ചവാക്കുകളില്‍ മന്ത്രി പ്രഖ്യാപനം നടത്തിയപ്പോള്‍ സുരക്ഷാ ചുമതല നിര്‍വ്വഹിക്കേണ്ടൊരാള്‍ എന്ന നിലയില്‍ വലിയൊരാശങ്കയുണ്ടായത് എനിക്കാണ്.

നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആ തീരുമാനത്തെ മാറ്റിക്കാനാവില്ലെന്ന് ഉറപ്പായതിനാല്‍ ആദ്യം മണിപ്പാല്‍ ആശുപത്രിയില്‍ നിന്നും വന്ന വൈറോളജി വിദഗ്ദനായ ഡോക്ടര്‍ അരുണ്‍ കുമാറിനോട് സാഹചര്യത്തിന്റെ ഗൗരവം ചോദിച്ച് മനസിലാക്കി.

കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് മാത്രമേ പോകാവൂ എന്നും മന്ത്രി എവിടെ പോകുന്നുണ്ടെങ്കിലും കൂടെ ഞാനുമുണ്ടാകുമെന്നും എനിക്ക് കൂടി സംവിധാനങ്ങള്‍ ഒരുക്കിത്തരണമെന്നും ഞാന്‍ അദ്ധ്യേഹത്തോട് അഭ്യര്‍ത്ഥിച്ചു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിശ്ചിതമായ അകലം പാലിച്ച് കൊണ്ട് സംസാരിക്കുകമാത്രമേ ചെയ്യുകയുള്ളുവെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാമെന്നും അദ്ധ്യേഹം സമ്മതിച്ചു.

സമയം 3.45 ആയപ്പോഴേക്കും ഞങ്ങള്‍ ഗസ്റ്റ്ഹൗസില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടു.
റോഡും നഗരവും പൊതുവെ തിരക്ക് കുറവുള്ളതായി തോന്നി.

മെഡിക്കല്‍ കോളേജിനടുത്തെത്തിയപ്പോള്‍ ദിവസം ഇത്ര കഴിഞ്ഞിട്ടും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് തോന്നിയത്.ഏറെയും കടകള്‍ അടഞ്ഞ് കിടക്കുന്നു.ഞങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ മുറിയിലേക്ക് ചെന്നു.

അവിടെ വച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു.ബഹുമാനപ്പെട്ട മന്ത്രിയോടൊപ്പം എം.എല്‍.എ,കലക്ടര്‍,ഡിഎ്ച് എസ്,അരുണ്‍ ഡോക്ടര്‍ എന്നിവര്‍ മാത്രം ഐസോലേഷന്‍ വാഡിലേക്ക് കയറ്റിയാല്‍ മതി.മാധ്യമങ്ങള്‍ പുറത്ത് നില്‍ക്കട്ടേ.

അഞ്ച് മിനുട്ടിനകം ഡാനിഷ് ഡോക്ടറുടെ വിളിവന്നു.അജന്യയും,ഉബീഷും റഡിയാണ്.
ഞങ്ങളെല്ലാവരും അങ്ങോട്ടേക്ക് നടന്നു.

പനി ക്ലിനിക്കിന്റെ പരിസരത്തുള്ളവരെല്ലാം സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിട്ടുണ്ട്.
ഐസൊലേഷന്‍ വാഡിനകത്ത് കണ്ടാല്‍ ആരെയും പ്രത്യേകം മനസിലാകുന്നില്ല.എല്ലാവരും ബഹിരാകാശ സഞ്ചാരികളെപ്പോലെ എന്‍90 മാസ്‌കും,ബോഡി ബാഗുമെല്ലാം ധരിച്ചവരാണ്.

കണ്ണ് മാത്രം കാണാം.പരസ്പരം തിരിച്ചറിയാന്‍ പ്ലാസ്റ്റിക്ക് കോട്ടിന് പുറത്ത് അറ്റന്റര്‍,ഡോക്ടര്‍ എന്നെല്ലാമെഴുതിയ എഴുത്ത് മാത്രം. ഡിപിഎം ഡോക്ടര്‍ ബിജോയ് ഞങ്ങള്‍ക്കെല്ലാം ഹാന്റ് റബ് തന്നു.

ആരും ഭയപ്പെടേണ്ടതില്ലെന്നും നമ്മളാരും മാസ്‌കോ കോട്ടോ ധരിക്കേണ്ടതില്ലെന്നും.നമ്മളില്‍ നിന്ന് അവര്‍ക്ക് ഇന്‍ഫെക്ഷനുണ്ടാവരുതെന്ന് കരുതിയാണ് ഹാന്റ്‌റബ്ബ് ലോഷന്‍ തന്നതെന്നും പറഞ്ഞു..

ഇത്തിരി മുന്നോട്ട് ചെന്നപ്പോള്‍ തന്നെ വളരെ പ്രസന്ന വദനയായി അജന്യയും,ഉബീഷും മന്ത്രിയെ കാത്തിരിക്കുന്നു.
മരണത്തെ മുഖാമുഖം കണ്ട രണ്ടുപേരും പൂര്‍ണ്ണ ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ ഏറെ നന്ദിയോടെ മന്ത്രിയുടെ മുന്നില്‍ നിന്നു.

ലോകാരോഗ്യ രംഗത്ത് കേരളം നല്‍കുന്ന സംഭാവ..നിപ്പാ രോഗത്തെ അതിജീവിച്ച പുതു ചരിത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും കേരളാ ആരോഗ്യ വകുപ്പിനും ഇനി തലയെടുപ്പോടെ തന്നെ വിളിച്ച് പറയാം..

അല്‍പ്പ നേരത്തെ കുശല വര്‍ത്താമാനത്തില്‍ ഒരു മന്ത്രിയുടെ കാര്യക്ഷമതയും,ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കടമയും, ഒരമ്മയുടെ കരുതലും സ്‌നേഹവുമെല്ലാം അവിടെ കാണാനിടയായി.

അത് എല്ലാവരിലും നല്ല ആത്മ വിശ്വാസം പകര്‍ന്നു.ഇനി ഞാനെപ്പഴാണ് ഡ്യൂട്ടിക്ക് പോകേണ്ടതെന്ന അജന്യയുടെ ചോദ്യം എല്ലാവരിലും ചിരി പടര്‍ത്തി.

പോകാന്‍ നേരത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് ടീച്ചര്‍ അവളുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു.
അരുണ്‍ ഡോക്ടര്‍ എന്നെയൊന്ന് നോക്കി.
ഗൗരവം വെടിഞ്ഞ് ഞാന്‍ ചിരിച്ചു..

പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിപ്പുണ്ടായിരുന്നു.
അവര്‍ക്ക് വേണ്ടത് അവര്‍ക്ക് നല്‍കി തിരികെ ഗസ്റ്റ് ഹൗസിവേക്ക് പുറപ്പെട്ടു..

ഞാന്‍ വഴി നീളെ ചിന്തിക്കുകയായിരുന്നു.എത്ര വലിയൊരു വിപത്തിനെയാണ് ഇവിടെ പിടിച്ച് കെട്ടിയത്..
നിപ്പയെ പിടിച്ച് കെട്ടിയ ബഹുമാനപ്പെട്ട മന്ത്രിമുതല്‍ മൃതദേഹം മറവ് ചെയ്ത തൊഴിലാളി വരെ ആരോഗ്യ വകുപ്പിലെ മുഴുവന്‍ ടീമിനോടും കേരള ജനത മുഴുവന്‍ നിവര്‍ന്ന് നിന്നൊന്ന് സല്യൂട്ട് ചെയ്യേണ്ടതുണ്ട്…
അവര്‍ നടത്തുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേരേണ്ടതുണ്ട്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News