മാറിടങ്ങള്‍ യഥാര്‍ത്ഥമാണോ? കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുമോ? ഈ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത് ഒരു ചുവന്ന തെരുവില്‍ നിന്നല്ല. അധ്യാപക അഭിമുഖത്തില്‍ പങ്കെടുത്ത ഒരു അധ്യാപിക നേരിടേണ്ടിവന്ന ചോദ്യങ്ങളാണിവ.
ഇന്‍റര്‍വ്യൂ ബോഡിലെ അംഗങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത് അഭിമുഖത്തില്‍ പങ്കെടുക്കുന്ന അധ്യാപികയുടെ വിദ്യാഭ്യാസ യോഗ്യതയോ അനുഭവ സമ്പത്തോ അല്ല. സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ.
“എന്റെ വിദ്യാഭ്യാസ യോഗ്യതയും 10 വര്‍ഷത്തെ അനുഭവ സമ്പത്തും അവര്‍ക്ക് ഒരു വിഷയമേ ആയിരുന്നില്ല. ഞാന്‍ ഒരു പുരുഷനില്‍ നിന്ന് സ്ത്രീയായതിന്റെ അത്ഭുതം നിറഞ്ഞ നോട്ടമായിരുന്നു അവരില്‍ നിന്നുണ്ടായത്. മറ്റെന്ത് ഉള്‍ക്കൊണ്ടാലും ട്രാന്‍ജെന്‍ഡേഴ്സിനെ പരിഗണിക്കാന്‍ പോലും പലരും ഇന്നും തയ്യാറാവുന്നില്ല.അത് ഞങ്ങളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്നുമുണ്ട്”. വേദനയോടെ സുചിത്ര അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഇനിയും മാറാത്ത നമ്മുടെ സമൂഹത്തിന്‍റെ നാണംകെട്ട മുഖമാണ് തുറന്നു കാട്ടുന്നത്.
2017-ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സുചിത്ര ദേയെന്ന സ്ത്രീയായി മാറിയ ഹിരണ്‍മയ് കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഒരു സ്‌കൂളില്‍ നിന്നുണ്ടായ അനുഭവമാണിത്. സമൂഹത്തിലെ ഒരു ഭാഗമാണ് ട്രാന്‍സ്ജെന്‍റര്‍ വിഭാഗമെന്ന് അംഗീകരിക്കാന്‍ ഇനിയും മനസു വരാത്തവര്‍ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ ഉണ്ടെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.
‘ഞാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അല്ലായിരുന്നെങ്കില്‍ അവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നോ?’ എന്ന സുചിത്രയുടെ ചോദ്യത്തിന് മുന്നില്‍ സമൂഹം ഇനിയും കണ്ണുതുറന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here