എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ വീണ്ടും അന്വേഷണം. പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ജേക്കബ് മനത്തോടത്താണ് സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വ്യക്തമാക്കിയത്.
അതിരൂപതയുടെ എല്ലാ ഭരണപരമായ അധികാരങ്ങളും നിലവിലെ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തില്‍ നിന്നും വത്തിക്കാന്‍ നീക്കി. അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ്പായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അന്വേഷണമാണ് സഭ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. . വത്തിക്കാനിലെ ഉത്തരവ് പ്രകാരം നിയമിതനായ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ജേക്കബ് മനത്തോടത്താണ് വിദഗ്ധ സമിതി വീണ്ടും അന്വേഷിക്കുമെന്ന് വ്യക്തമാക്കിയത്.
സഭയില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ട്. എന്നാല്‍ വലിയ സാന്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. സഭയിലുണ്ടായിട്ടുളള മാനസിക അകല്‍ച്ച പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ വൈദികസമിതിയും സ്ഥിരം സിനഡും പ്രശ്നത്തില്‍ അന്വേഷണ കമ്മീഷനെ വച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കര്‍ദ്ദിനാളിനാണ് സമര്‍പ്പിച്ചിരുന്നതെങ്കില്‍ പുതിയ റിപ്പോര്‍ട്ട് വത്തിക്കാനിലേക്കായിരിക്കും അയയ്ക്കുക.
പാലക്കാട് രൂപത മെത്രാനായ ജേക്കബ് മനത്തടത്ത് അഡ്മിനിസ്ട്രറ്റര്‍ ആയതോടെ അതിരൂപതയുടെ ഭരണപരമായ എല്ലാ അധികാരങ്ങളും നിലവില്‍ വഹിച്ചിരുന്ന സഹായ മെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരില്‍ നിന്നും എടുത്തുമാറ്റി.
ഇവര്‍ സഹായ മെത്രാന്മാരായി മാത്രം തുടരും. കര്‍ദ്ദിനാളിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇവര്‍ സഹായം നല്‍കിയിരുന്നെന്ന ആക്ഷേപം വിശ്വാസികള്‍ക്കിടയില്‍ ശക്തമായിരുന്നു. അധികാരങ്ങള്‍ നേരത്തേ മാറ്റിയിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ്പായി തുടരും.
ചുരുക്കത്തില്‍ സഭയുടെ എല്ലാ അധികാര കേന്ദ്രങ്ങളും ഇനി അഡ്മിനിസ്ട്രേറ്റീവിന്‍റ കീഴില്‍ കേന്ദ്രീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here