‘ആരെയാണ് കോളേജുകളില്‍ എസ്എഫ്‌ഐ കൊലപ്പെടുത്തിയത്’; ആന്റണി മറുപടി പറയണമെന്ന് പി രാജീവ്

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ടിനെ വെള്ളപൂശിയ എകെ ആന്റണി മത നിരപേക്ഷ കേരളീയസമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്.

ക്യാമ്പസില്‍ എസ്എഫ്‌ഐയാണ് ആക്രമണം നടത്തുന്നതെന്നു പറയുമ്പോള്‍ ആരെയാണ് കോളേജുകളില്‍ എസ്എഫ്‌ഐ കൊലപ്പെടുത്തിയതെന്ന് ആന്റണി മറുപടി പറയണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

പി രാജീവിന്റെ വാക്കുകള്‍:

അഭിമന്യുവിനെ കൊലപ്പെടുത്തിയ കാമ്പസ്സ് ഫ്രണ്ടിനെ വെള്ളപൂശിയ ഏ കെ ആന്റണി മത നിരപേക്ഷ കേരളീയ സമൂഹത്തെയാണ് വെല്ലുവിളിച്ചത്.

മനുഷ്യത്വമുള്ള ആർക്കും ന്യായീകരിക്കാൻ കഴിയാത്ത അരും കൊല യെ എങ്ങനെയാണ് ശ്രീ ആന്റണി പരോക്ഷമായി പിന്തുണക്കുന്നത്.

കാമ്പസ്സിൽ എസ് എഫ് ഐ യാ ണ് ആക്രമണം നടത്തുന്നതെന്ന് പറയുമ്പോൾ ആരെയാണ് കോളേജുകളിൽ എസ് എഫ് ഐ കൊലപ്പെടുത്തിയതെന്ന് പറയണം. 33 വിദ്യാർത്ഥികളെയാണ് SFIക്കാർ ആയതിന്റെ പേരിൽ കേരളത്തിൽ കൊല്ലപ്പെട്ടത് .

അതിൽ ഭൂരിപക്ഷം സഖാക്കളെയും കൊലപ്പെടുത്തിയത് ആന്റണിയുടെ സ്വന്തം കെ എസ് യു വാണ്‌.
എറണാകുളത്ത് തോമസ് ഐസക്കിനെ കൊലപ്പെടുത്താൻ കൊലയാളി സംഘത്തെ അയച്ചതും ആളുമാറി ലക്ഷദ്വീപുകാരൻ മുത്തുക്കോയയെ കൊലപ്പെടുത്തിയതും ആന്റണിയുടെ സ്വന്തം കെ എസ് യു .

തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ പി കെ രാജനെ കൊലപ്പെടുത്തിയതും സൈമൺ ബ്രിട്ടോയെ കൊല്ലാൻ ശ്രമിച്ച് നട്ടെല്ലുതകർത്തതും ആന്റണിയുടെ സ്വന്തം കെ എസ് യു .ഇത് എറണാകുളം ജില്ലയുടെ മാത്രം ചരിത്രം. 


താൽക്കാലിക നേട്ടത്തിനായി വർഗ്ഗീയതയെയും ഭീകരവാദത്തെയും പുണരാൻ മടിയില്ലാത്തയാളായി ശ്രീ ആന്റണി മാറിയെന്ന് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സന്ദർഭം തെളിയിച്ചത് കേരളം മറന്നിട്ടില്ല.


വാൽക്കഷ്ണം
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മന്ത്രിയായും അല്ലാതെയും പാർലമെണ്ടിൽ ബിജെപിക്കും വർഗ്ഗീയതക്കും എതിരെ ഒരക്ഷരം പോലും ശ്രീ ആന്റണി ഉരിയാടിയിട്ടില്ലെന്ന് അടുത്ത കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആകെ 10 ഡിബേറ്റുകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാനത്തു നിന്നുള്ള രാജ്യസഭ എം പി മാരുടെ ശരാശരി 140 ആണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്ട്ട ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel