ലോകകപ്പ് സെമിക്ക് നാളെ തുടക്കം; അവസാന നാലില്‍ യൂറോപ്പിന്‍റെ കരുത്തന്‍മാര്‍

ലോകകപ്പിന്‍റെ ആവേശം യൂറോപ്പിന്‍റെ ഗോള്‍ വലക്ക് കീ‍ഴിലേക്ക് ചുരുങ്ങുകയാണ്. 32 ടീമുകളുമായി ആരംഭിച്ച യാത്രയില്‍ ഇനി ബാക്കിയുള്ളജത് 4 ടീമുകള്‍ മാത്രം. കിരീട പ്രതീക്ഷകളുമായി എത്തിയ വമ്പന്‍മാര്‍ പകുതിക്ക് വച്ച് പിരിഞ്ഞപ്പോള്‍ സെമിയുടെ ആവേശത്തിലേക്ക് ബൂട്ട് കെട്ടുന്നത് ഫ്രാന്‍സും, ബെല്‍ജിയവും, ക്രൊയേഷ്യും, ഇംഗ്ലണ്ടുമാണ്.

ആദ്യ സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടുമ്പോള്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലാണ് രണ്ടാം സെമി. അവസാന നാലിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം ഫേവറിറ്റുകളായ ഫ്രാന്‍സും, കറുത്ത കുതിരകളായ ബെല്‍ജിയവും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം തന്നെ .

കിരീടമോഹവുമായെത്തിയ വമ്പന്‍മാരില്‍ പ്രതീക്ഷ നിലനിര്‍ത്തിയ ഏക ടീമാണ് ഫ്രാന്‍സ്. യുവത്വത്തിന്‍റെ കരുത്തില്‍ മിന്നുന്ന കളിയാണ് അവര്‍ പുറത്തെടുത്തത്. ഫേവറിറ്റുകളായ അര്‍ജന്‍റീനയെ അടക്കം പുറത്തേക്ക് പറഞ്ഞ് വിട്ടാണ് ഫ്രാന്‍സ് അവസാന നാലിലേക്ക് രാജകീയമായി കടന്ന് വന്നത്.

ഒരേ താളത്തില്‍ കളിക്കുന്ന മുന്നേറ്റവും, പ്രതിരോധവും, മധ്യ നിരയുമാണ് ഫ്രഞ്ച് പടയുടെ കരുത്ത്. ലോകത്തെ ഏറ്റവും വൈവിധ്യം നിറഞ്ഞ മുന്നേറ്റ നിരയാണ് ബെല്‍ജിയത്തിന്‍റെ കരുത്ത്.

എതിരാളികളുടെ വല നിറയെ ഗോള്‍ നറച്ചാണ് ബെല്‍ജിയത്തിന്‍രെ കുതിപ്പ് 14 ഗോളുകളാണ് ബെല്‍ജിയം മുന്നേറ്റ നിര എതിരാളികളുടെ വലയിലെത്തിച്ചത്. സാക്ഷാല്‍ ബ്രസീലിനെ അടക്കം നാണം കെടുത്തിയാണ് ബെല്‍ജിയത്തിന്‍റെ സെമി മുന്നേറ്റം, വേഗതയേറിയ നീക്കങ്ങളിലൂടെയാണ് അവര്‍ റഷ്യയില്‍ ജൈത്ര യാത്ര നടത്തിയത്.

ഇംഗ്ലണ്ടിന്‍രെ യുവത്വത്തിന്‍റെ മുന്നിലേക്ക് ക്രൊയേഷ്യയുടെ സുവര്‍ണ നിര എത്തുകയാണ് രണ്ടാം സെമിയില്‍. ആദ്യ കളിമുതല്‍ ഒരേ താളത്തിലാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം.

ഹാരി കെയ്ന്‍രെ നേതൃത്വത്തില്‍ സംഘബലമാണ് ഇംഗ്ലണ്ടിന്‍രെ കൈമുതല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം സെമി ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് ക്രൊയേഷ്യ ചെറിയവെല്ലുവിളിയാകില്ല ഉയര്‍ത്തുക.

1998 ലെ സുവര്‍ണ കാലഘട്ടത്തിന്‍റെ ഓര്‍മ്മകളിലാണ് അവരുടെ കുതിപ്പ് അര്‍ജന്‍റീനയെ പോലും തോല്‍പ്പിച്ചെത്തുന്ന ക്രോട്ടുകളുടെ കൈമുതല്‍ അവസാനവിസില്‍ വരെ പോരാടാനുള്ള വീറാണ്. 2006 ന് ശേഷം ആദ്യമായി ലാറ്റിനമേരിക്ക ഇല്ലാത്ത സെമി ഫൈനല്‍ എന്ന പ്രത്യേകതയും ഇത്തവണത്തെ സെമി ലൈനപ്പിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here