സര്‍ക്കാര്‍ ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ദേശീയ വനിതാ ട്വന്‍റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിനെ പൊലീസ് കോണ്‍സ്റ്റബിളായി തരം താഴ്ത്തുന്നു.
മുമ്പ് പശ്ചിമ റെയിൽവേയിൽ ജോലി ചെയ്തിരുന്ന ഹർമൻപ്രീത് ഈ ജോലി രാജിവച്ചാണ് കഴിഞ്ഞ മാര്‍ച്ചില്‍ പഞ്ചാബ് പൊലീസിൽ ഡപ്യൂട്ടി സുപ്രണ്ടായി ചേർന്നിരുന്നു.
ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നുള്ള കാര്യത്തിൽ വ്യക്തമായ ബോധ്യമില്ലെന്നു താരം തന്നെ സർക്കാരിനെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. കോച്ച് പറഞ്ഞതനുസരിച്ചാണ് മീററ്റിലെ ചൗധരി ചരൺ സിങ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയതെന്നും ഇതു വ്യാജ സർട്ടിഫിക്കറ്റാണോയെന്നു അറിയില്ലെന്നുമാണ് ഹർമൻപ്രീത് കൗർ സർക്കാരിനെ അറിയിച്ചത്.
ഹർമൻപ്രീത് തങ്ങളുടെ വിദ്യാർഥിയായിരുന്നില്ലെന്ന് സർവകലാശാല അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
ഒരാൾക്കു മാത്രമായി നിയമത്തിൽ അയവു വരുത്താൻ സാധ്യമല്ലെന്നും യോഗ്യത തെളിയിച്ചതിനു ശേഷം മാത്രമെ ഇനി താരത്തിന് ഡി എസ് പി സ്ഥാനത്ത് തുടരാൻ സാധിക്കുകയുള്ളുവെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ ഹര്‍മന്‍പ്രീതിനെതിരെ കേസുണ്ടാകില്ലെന്നാണ് സൂചന.
മന:പൂർവ്വം സർക്കാരിനെ കബിളിപ്പിക്കാൻ ഹര്‍മന്‍പ്രീത് ശ്രമിച്ചിട്ടില്ലെന്നു വ്യക്തമായതിനെ തുടർന്ന് മറ്റു നടപടികൾ വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്.
പഞ്ചാബിലെ മോഗ സ്വദേശിയായ ഹർമൻപ്രീത്, ബോണ്ട് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ റെയില്‍വേയില്‍ നിന്ന് രാജിവെച്ചിരുന്നു.
ബോണ്ട് തുക നല്‍കാതെ വിടുതല്‍ നല്‍കില്ലെന്ന കടുത്ത നിലപാടില്‍ നിന്ന് റെയില്‍വേ പിന്മാറിയതും മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here