ഏ‍ഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയര്‍ക്ക് വധശിക്ഷ; പ്രതി സ്വന്തം അമ്മയേയും കൊലപ്പെടുത്തിയ ആൾ

അയല്‍ക്കാരിയായ ഏ‍ഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് മദ്രാസ് ഹൈക്കോടതി വധശിക്ഷ വിധിച്ചു. ചെന്നൈ സ്വദേശി ദഷ്വന്തിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി 46 വര്‍ഷം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2017 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ പുതിയതായി എത്തിച്ച പട്ടിക്കുട്ടിക്കൊപ്പം കളിക്കാനാണ് അയല്‍വാസിയായ ഏ‍ഴുവയസുകാരിയെ ഇയാൾ വീട്ടിനുളളിലേക്ക് വിളിച്ചുവരുത്തിയത്.

പിന്നീട് പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിനുളളിലാക്കി കത്തിച്ചുകള‍യാന്‍ ശ്രമിക്കവെയാണ് ഇയാൾ പിടിയിലാകുന്നത്.

ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെള‍ിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസില്‍ നേരത്തെ പ്രദേശിക കോടതിയും ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ക‍ഴിയവെ ഇയാൾ സ്വന്തം അമ്മയേയും കൊലപ്പെടുത്തിയത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഇയാളെ പിന്നീട് മുംബെയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനമെങ്കിലും പിതാവ് മകനെതിരേ മൊ‍ഴി നല്‍കുകയായിരുന്നു. ഈ കേസിലും വിചാരണ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News