നഖം നീട്ടിവളർത്തി ഗിന്നസ് റെക്കാർഡ് നേടിയ ഇന്ത്യയുടെ നഖമനുഷ്യൻ ശ്രീധർ ചില്ലാൽ 66 വര്‍ഷത്തിനുശേഷം ഇടതുകൈയിലെ നഖം മുറിച്ചു.
പൂനെ സ്വദേശിയായ ചിലാല്‍ 1952ൽ 14ാം വയസ് മുതലാണ് നഖം നീട്ടി വളർത്താൻ തുടങ്ങിയത്. അവ വളര്‍ന്ന് വളര്‍ന്ന് പാമ്പു പോലെയായി.
ഇപ്പോള്‍ 84കാരനായ ചിലാൽ 66 വർഷങ്ങൾക്കു ശേഷം വെട്ടുന്ന നഖത്തിന്റെ ആകെ നീളം പത്ത് മീറ്റളോളം വരും. നഖങ്ങളുടെ നീളം 909.6 സെന്‍റിമീറ്റര്‍ അഥവാ 358.1 ഇഞ്ച്.
ഇതിൽ തള്ളവിരലിലെ നഖമാണ് ഏറ്റവും നീളമുള്ളത്. ഇതിന് 197.8 സെന്റിമീറ്റർ നീളമുണ്ട്. ചൂണ്ടു വിരലിലെ നഖത്തിന് 164.5 സെന്‍റി മീറ്റർ, നടുവിരലിൽ 186.6 സെന്‍റി മീറ്റർ, മോതിര വിരലിൽ 181.6 സെന്‍റി മീറ്റർ, ചെറുവിരലിൽ 179.1 സെന്‍റി മീറ്റർ എന്നിങ്ങനെയാണ് മറ്റ് നഖങ്ങളുടെ നീളം.
പ്രായാധിക്യത്തെത്തുടർന്നുള്ള അവശതകൾകൊണ്ടാണ് താൻ നഖം വെട്ടുന്നതെന്നു ചിലാൽ പറഞ്ഞു.
ആറ് ദശാബ്ദക്കാലം നീട്ടിവളര്‍ത്തിയ നഖങ്ങള്‍ വെറുതെ കളയാന്‍ ചിലാല്‍ തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ റിപ്ലിയുടെ പ്രശസ്തമായ ബിലീവ്സ് ഇറ്റ് ഓർ നോട്ട് എന്ന മ്യൂസിയം അധികൃതര്‍ നഖങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു.
ഇവരാണ് ചിലാലിനെ പൂനെയില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ചതും. വെട്ടി മാറ്റിയ നഖങ്ങൾ ബിലീവ്സ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തില്‍ പ്രദർശിപ്പിക്കുന്നുണ്ട്.
2015ലാണ് ഒറ്റകൈയ്യിൽ ഏറ്റവും നീളം കൂടിയ നഖത്തിനുടമയെന്ന ഗിന്നസ് റെക്കോർഡ് ശ്രിധർ ചിലാലിനെ തേടിയെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here