കാലവര്‍ഷക്കെടുതിയില്‍ കോട്ടയം ജില്ലയില്‍ രണ്ടു പേർ മരിച്ചു. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയില്‍ നൂറ്റിനാല്‍പ്പതോളം വീടുകള്‍ ഭാഗിമായി തകര്‍ന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. നാലു താലൂക്കുകളിലായി 83 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.
കോട്ടയം ജില്ലയിലെ മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. മേലമ്പാറയിൽ വെള്ളത്തിൽ വീണ് കുന്നത്ത് കെ വി ജോസഫും മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ചെറുവള്ളി സ്വദേശി ശിവന്‍കുട്ടിയുമാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട്
രണ്ടുപേരെ കാണാതായി.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയായ പൂഞ്ഞാര്‍, തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വ്യാപക കൃഷിനാശമുണ്ടായെങ്കിലും ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ പൂഞ്ഞാര്‍, പാതാമ്പുഴ തീക്കോയി, അട്ടക്കുളം റോഡ് എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കിഴക്കന്‍ മേഖലയില്‍ മഴ കനത്തതോടെ മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി.
പാല, ഈരാറ്റുപേട്ട, ആലപ്പുഴ, ചേര്‍ത്തല എന്നിവടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കുമരകം ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖല പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും റോഡ് ഗതാഗതവും താറുമാറായി. റോഡ് തകര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
ജില്ലയില്‍ നാല് താലൂക്കുകളിലായി 83 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. ക്യാമ്പില്‍ 1832 കുടുംബങ്ങളിലെ 7444 പേരാണ് കഴിയുന്നത്. ജില്ലയില്‍ 160 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. 42 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here