എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേരെ ചോദ്യം ചെയ്തു; നേതാക്കളെ കസ്റ്റഡിയിലെടുത്തത് അഭിമന്യൂ വധക്കേസില്‍ എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമായതോടെ; അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം റിമാന്‍ഡില്‍

കൊച്ചി: അഭിമന്യൂ വധക്കേസില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂന്നര മണിക്കൂറോളം വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്.

അഭിമന്യൂ വധക്കേസില്‍ എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് അലി, രണ്ട് ഡ്രൈവര്‍മാര്‍ അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതിനിടെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. നേതാക്കന്മാരെ മൂന്നര മണിക്കൂറോളം വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തുവന്ന നേതാക്കന്മാര്‍ ഹര്‍ത്താലില്‍ മാറ്റമില്ലെന്നും തങ്ങളെ വേട്ടയാടുകയാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

എന്നാല്‍ അതിനിടെ ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുമായി വലിയ പ്രതിഷേധം ഉയര്‍ന്നുവന്നു. എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ കക്ഷിരാഷ്ട്രീയഭേദമന്യോ എല്ലാ ജനാധിപത്യ വിശ്വാസികളും ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടു.

അഭിമന്യുവിന്റെ കൊലപാതകത്തെ യാതൊരു ലജ്ജയും കൂടാകെ ന്യായീകരിച്ചവരെ ജനകീയമായി തന്നെ നേരിടണമെന്നായിരുന്നു ആഹ്വാനം.

ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളയണണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു. തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന്ും അദ്ദേഹം പറഞ്ഞു.

നാടിനെയാകെ ഞെട്ടിച്ച അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണം തടസ്സപ്പെടുത്താനും കൊലപാതികളുടെ അറസ്റ്റ് തടയാനുമാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന് പിന്നാലെ ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ എസ്ഡിപിഐ നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു.

അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗവും കൃത്യത്തിലെ മുഖ്യപങ്കാളിയുമായ ആദിലിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News