ജലന്ധർ ബിഷപ്പിനെതിരെ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി. മഠത്തിലെ പ്രശ്നങ്ങളെ പറ്റിയുള്ള പരാതികൾ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും മൊഴി രേഖപ്പെടുത്താനെത്തിയ അന്വേഷണ സംഘത്തോട് ആലഞ്ചേരി പറഞ്ഞു.
കൊച്ചിയിലെ സീറോ മലബാർ സഭ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടിൽ എത്തിയാണ് വൈക്കം ഡി.വൈ.എസ്.പി. കെ. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സംഘം കർദ്ദിനാളിന്‍റെ മൊഴി രേഖപ്പെടുത്തിയത്. തന്നെ നേരിട്ട് കാണാനെത്തിയ കന്യാസ്ത്രീ ജലാന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘത്തിനു മുന്നിൽ കർദ്ദിനാൾ ആവർത്തിച്ചു.
മഠത്തിലെ ചില തർക്കങ്ങളും മറ്റ് വിഷയങ്ങളും മാത്രമാണ് കന്യാസ്ത്രീ പരാതിപെട്ടത്. പരാതി അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് കന്യാസ്ത്രീ പറഞ്ഞതിനാലും മറ്റൊരു സന്യാസി സമൂഹവുമായി ബന്ധപ്പെട്ടതായതിനാലും താൻ ഇക്കാര്യം പുറത്ത് പറഞ്ഞിലെന്നും ആലഞ്ചേരി പറഞ്ഞു.
പീഡനം സംബന്ധിച്ച് യാതൊരു പരാതിയും കന്യാ സ്ത്രീ ഉന്നയിച്ചിട്ടില്ലെന്നും കർദ്ദിനാൾ ആവർത്തിച്ചതായി വൈക്കം ഡി.വൈ.എസ്.പി. കെ. സുഭാഷ് പറഞ്ഞു. 2017ൽ മറ്റൊരു കന്യാസ്ത്രീയുടെ പിതാവിനൊപ്പമെത്തി ആലഞ്ചേരിക്ക് പരാതി നൽകിയതായാണ് കന്യാസ്ത്രീയുടെ മൊഴി. എന്നാൽ കർദ്ദിനാൾ ഇക്കാര്യം ആദ്യം മുതൽ തന്നെ നിഷേധിച്ചിരുന്നു.
ഇതിനു പിന്നാലെയാണു പാലാ ബിഷപ്പിനു കന്യാസ്ത്രീ നൽകിയ പരാതി പുറത്ത് വന്നത്. പാലാ ബിഷപ്പിന്‍റെ നിർദ്ദേശ പ്രകാരം കർദ്ദിനാളിനോട് പരാതിപ്പെട്ടതായാണ് കന്യാസ്ത്രീ മൊഴി നൽകിയത്. കന്യാസ്ത്രീയുടെ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചതായി എറണാകുളം സ്വദേശി നൽകിയ മറ്റൊരു പരാതിയും കർദ്ദിനാളിനെതിരെ നിലവിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here