നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാത്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിക്കുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് ദേശ വ്യാപകമായുള്ള സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ നോ എന്‍.എം.സി. ഡേ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിക്കും അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, അടിയന്തിര ശസ്ത്രിക്രിയ എന്നിവ ഒഴിവാക്കിയാണ് ഒ.പി. ബഹിഷ്‌കരണം.
നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുന്നതോടെ ബ്രിഡ്ജ് കോഴ്‌സുകള്‍ വഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കുവാനുള്ള നടപടിയും രാജ്യത്തിലെ ആരോഗ്യ മേഖലക്ക് തന്നെ വന്‍ തിരിച്ചടിയാകും.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് അന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാതെ മരവിപ്പിച്ചിരുന്നു.
എന്നാല്‍ വീണ്ടും ബില്ല് ലോക്‌സഭയില്‍ കൊണ്ടു വരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരവുമായി മുന്നോട്ട് പോകുന്നത്. കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്ന് കരിദിനമാചരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here