ഇത് സഞ്ജയ്‌യുടെയും അഞ്ജലിയുടെയും കഥയാണ്. ഇവിടെ പ്രണയനിറങ്ങളുണ്ട്. മാന്ത്രിക രുചിക്കൂട്ട് ഉണ്ട്. പ്രണയ സിനിമകളിൽ നിന്ന് കിട്ടുന്ന അനുഭൂതി ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ തിയേറ്ററിൽ നിന്ന് കഴിഞ്ഞു ഇറങ്ങുമ്പോൾ ഓരോ ആരാധകനും ലഭിക്കും.
മലയാളികളുടെ ഇഷ്ട വികാരം അത് എപ്പോഴും പ്രണയമാണ്… പ്രണയത്തോടുള്ള അടങ്ങാത്ത ഭ്രമം ഒരുപാടിടങ്ങളിലേക്ക് നമ്മളെ വ്യാപിപ്പിക്കും. പ്രണയവും രുചിയും ഒത്തുചേരുന്ന സിനിമകൾ മലയാളി ആരാധകർക്ക് പരിചയമുണ്ട്. എന്നാൽ ആരാധകനെ ആ ലഹരിയിലേക്ക് വലിച്ചിടാനുള്ള കഴിവ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിനുണ്ട്.
അനൂപ് മേനോനും മിയ ജോർജും സഞ്ജയിലേക്കും അഞ്ജലിയിലേക്കും വേഷപ്പകർച്ച നടത്തുമ്പോൾ അവർ ഇഴചേർന്ന് അഭിനയിക്കുമ്പോൾ സിനിമയെ മാറ്റി നിർത്തി അത് ജീവിതമാണോ എന്ന് പോലും ആരാധകന്റെ ഉള്ളിൽ തോന്നിപോകും.
കൊച്ചിക്കാരനായ സഞ്ജയിലൂടെയാണ് സിനിമ കടന്നുപോകുന്നത് ചിത്രത്തിൽ ഷെഫ് ആയി അനൂപ് മേനോൻ മാറിയപ്പോൾ പതിവിലും മനോഹരമാക്കി ആ കഥാപത്രത്തെ. പലരും അസൂയ തോന്നുന്ന റസീപ്പി ഉണ്ടാക്കി മറ്റുള്ളവർക്ക് മുൻപിൽ മന്ത്രികം കാണിക്കുകയാണ് സഞ്ജയ് എന്ന ഷെഫ്.
ആ മന്ത്രികത്തിന് രുചിക്ക് പുറകെ ഒരു മനോഹര പ്രണയ കഥ ഉണ്ടെന്നാണ് സിനിമയോടുള്ള പ്രണയം ആരാധകരിലേക്ക് എത്തിക്കുന്നത്. ആ കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് സഞ്ജയ്‌യുടെയും അഞ്ജലിയുടെയും ലോകത്തേക്കാണ്. ഭക്ഷണത്തിന്റെ പുത്തന്‍ രുചിക്കൂട്ടുകള്‍ തേടി അലയുന്നതിനിടെയാണ് സഞ്ജയ് അഞ്ജലിയെ പരിചയപ്പെടുന്നത്‍.
മെഴുകുതിരികള്‍ക്ക് വര്‍ണവും സുഗന്ധവും നല്‍കി അലങ്കാര മെഴുകുതിരികള്‍ ഒരുക്കുന്ന ഡിസൈനറാണ് അവൾ. ഇരുവരും തമ്മിലുള്ള സൗഹൃദവും പ്രണയവും പ്രേക്ഷകനെയും ഒരു മായാലോകത്തെത്തിക്കുന്നു.
സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും അനൂപ് മേനോന്റെ ആവുമ്പോൾ മഞ്ഞ് പോലെ ഒരു സിനിമയാണ്. അതിന് ഒരു പ്രത്യേക സൗന്ദര്യമാണ്. മിയ – അനൂപ് മേനോൻ എന്ന കോംബോ ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു. ഇതിൽ പ്രണയമുണ്ട്, മനുഷ്യബന്ധങ്ങളുടെ മൂല്യത്തെ അളന്നു കുറുക്കി പറയുന്നുണ്ട്.
ഭക്ഷണം,വിശപ്പ്, പ്രേമം, കാമം എന്നിവയെ ബന്ധിപ്പിച്ചാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. തമാശ തോന്നിപ്പിക്കുന്ന രംഗങ്ങൾ അധികമില്ലെങ്കിലും കാഴ്ചക്കാരെ ചിലയിടങ്ങളിൽ രസിപ്പിക്കുന്നുണ്ട്. സംഗീതത്തിന് പ്രാധാന്യം നൽകിയാണ് സിനിമ ചിത്രികരിച്ചിരിക്കുന്നത്.
എം. ജയചന്ദ്രനാണ് ചിത്രത്തിന്‍റെ ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം രാഹുൽ രാജ്. കാഴ്ചക്കാരെ മടുപ്പിക്കാത്ത അവതരണവും തിരക്കഥയുമാണ് എൻ്റെ മെഴുകുതിരി അത്താഴത്തിൻ്റെ രുചിക്കൂട്ടുകൾ എന്ന് പറയാം.
ബോറടിക്കാതെ കണ്ടിരിക്കാമെന്നതിനാൽ തൃപ്തികരമായ ഒരു ആസ്വാദനം കാഴ്ചക്കാരന് ലഭിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു പ്രണയസിനിമാ അന്തരീക്ഷവും എൻ്റെ മെഴുകുതിരി അത്താഴത്തിന് അവകാശപ്പെടാം.
മികച്ച പ്രണയ സൗന്ദര്യം തന്നെ നമുക്ക് തിയേറ്ററിൽ കാണാം… തിയേറ്ററിൽ നിന്ന് ഇറങ്ങിവരുന്നവരുടെ കൂടെ സഞ്ജയും, അഞ്ജലിയും ഇറങ്ങി വരും …..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here