ഒടുവിലത് മരണത്തിലേക്ക് നീങ്ങും; കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന മൊബൈല്‍ ഗെയിമുകളെക്കുറിച്ച് രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പ് ഇങ്ങനെ:

നിരവധി കുട്ടികളുടെ ജീവന് ഭീഷണിയുയര്‍ത്തിയ ബ്ലൂവെയില്‍ ഗെയിമിനു ശേഷം സമാന സ്വഭാവ വിശേഷങ്ങളോട് കൂടിയ മറ്റൊരു ഗെയിം പ്രചരിക്കുന്നതായി സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

വാട്‌സാപ്പ് വഴിയാണ് മോമൊ എന്ന ഈ കളി പ്രചരിക്കുന്നത്. കുട്ടികളുടെ ജീവനു തന്നെയാണ് ഇവിടെയും വെല്ലുവിളി.

ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രമാണ് മോമൊ എന്ന കളിയിലുള്ളത്. നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാന്‍ പറഞ്ഞുതരാം എന്നു പറഞ്ഞു കൊണ്ട് കളിയാരംഭിക്കുന്നത് കളിയിലേക്ക് ആളുകളെ ആകര്‍ഷിക്കാനാണ്.

ഇതുവരെ നിരവധിപേര്‍ ഈ ഗെയിമുമായി മുന്നോട്ട് പോകുന്നെണ്ടെന്നാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കളിയുടെ ഗുരുതരമായ വശങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പല മാനസികാരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു.

കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളില്‍ നിഷേധാത്മക ചിന്തകള്‍ ഉണര്‍ത്തുകയും തുടര്‍ന്നവര്‍ ദേഹത്തു മുറിവുകള്‍ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെടുന്നു. മൊബൈലിന്റേയും ഇന്റര്‍നെറ്റിന്റെയും ലോകത്ത് നമ്മുടെ കുട്ടികള്‍ ശരിയായ ദിശയിലാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നമ്മുടെ സമൂഹത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here