മഴക്കെടുതി: വീടും രേഖകളും നഷ്ടപ്പെട്ടവരുടെ വിവരം ക്യാമ്പ് നടത്തി ശേഖരിക്കാന്‍ മന്ത്രി എകെ ബാലന്റെ നിര്‍ദ്ദേശം

മഴക്കെടുതിയില്‍ അകപ്പെട്ട് പൂര്‍ണ്ണമായും ഭാഗികമായും വീട് തകര്‍ന്നവര്‍,വാസയോഗ്യമല്ലാത്ത വീടുളളവര്‍  എന്നിവരുടേയും വസ്ത്രം, ഗാസ് സിലിണ്ടര്‍, പാസ് ബുക്ക്, ആധാര്‍, എന്നിവ നഷ്ടപ്പെട്ടവരുടെയും വിവരശേഖരണത്തിനായി ആഗസ്റ്റ് 13, 14 തിയതികളില്‍ കാംപ് നടത്താന്‍ നിയമ-സാംസ്‌കാരിക പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുടര്‍ന്ന മഴയും തുടര്‍ന്ന് നേരിട്ട കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തഹസില്‍ദാര്‍മാരുടെ മേല്‍ നോട്ടത്തിലാവും കാംപ് നടക്കുക. കാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് 1000 രൂപ വീതവും വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 2800 രൂപയും വീതവും ആഗസ്റ്റ് 16-നകം വിതരണം ചെയ്യും.

വീട്് നഷ്ടപ്പെട്ടവരുടെ സ്ഥലപരിശോധന വില്ലേജ് ഓഫീസറും പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ആഗസ്റ്റ് 18നകം പൂര്‍ത്തിയാക്കണം. പൂര്‍ണ്ണമായും തകര്‍ന്ന വീട് , വാസയോഗ്യമല്ലാത്ത വീട്, ഭാഗികമായി തകര്‍ന്ന വീട് എന്നിങ്ങനെ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് ആഗസ്റ്റ് 21-ന് മുന്‍പ് ആദ്യഗഡുവായ 95100/ നല്‍കുമെന്ന് മന്ത്രി അറിയിച്ചു .

വീടുകള്‍ പരമാവധി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും വീട് നല്‍കുക. പട്ടയമില്ലാത്തവര്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ പരിശോധിച്ച് നടപടിയെടുക്കും.  ആഗസ്റ്റ് 21 -നകം തന്നെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കൃഷി നാശവുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്ക് സമര്‍പ്പിക്കണം.

പഞ്ചായത്ത് , നഗരസഭ എന്നിവിടങ്ങളില്‍ തകര്‍ന്ന റോഡുകളുടേയും  പാലത്തിന്റേയും എസ്റ്റിമേറ്റ് തയ്യാറാക്കി അടിന്തരമായി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

തകര്‍ന്ന കുടിവെള്ള പൈപ്പുകള്‍  യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. തകര്‍ന്ന വൈദ്യുതി പോസ്റ്റുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കെ.എസ്.ഇ.ബിക്കാണ് ചുമതല.

വെള്ളം കയറിയ വീടുകളും ഫ്‌ലാറ്റുകളും പൊതുസ്ഥലങ്ങളും ഓഫീസുകളും വൃത്തിയാക്കുന്നതിനുളള നടപടികള്‍ പഞ്ചായത്ത് മുന്‍സിപ്പാലിതുസ്ഥലങ്ങളും ഓഫീസുകളും വൃത്തിയാക്കുന്നതിനുളള നടപടികള്‍ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി ഭരണസമിതി നിര്‍വഹിക്കണം.

വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടാകാവുന്ന ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ  ശക്തമായ ബോധവത്കരണമുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഉറപ്പാക്കാനും അത്യാഹിത വിഭാഗവും, റിപ്പോര്‍ട്ടിങ് സംവിധാനവും സജ്ജമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ എണ്ണത്തിലെ കുറവുള്‍പ്പെടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

വീടുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് നാലരകോടിയുടെ നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ശംഖുവാരത്തോട്, സുന്ദരം കോളനികളിലായി ഏകദേശം 81 -ഓളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുളളതായും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

എം.ബി രാജേഷി എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.കൃഷ്ണന്‍കുട്ടി, കെ.വി വിജയദാസ് , പി.കെ ശശി, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി , തഹസില്‍ദാര്‍മാര്‍,  റവന്യു, ഫയര്‍ഫോഴ്‌സ്, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ജില്ലയിലെ വിവിധ ദുരിതാശ്വാസ കാംപുകളും വെള്ളപ്പൊക്കം നേരിട്ട പ്രദേശങ്ങളും മന്ത്രി എ.കെ ബാലന്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. പാലക്കാട്-2, മരുതറോഡ്, അകത്തേത്തറ, മലമ്പുഴ-1, പറളി-2, പാലക്കാട്-1, പുതുശ്ശേരി സെന്‍ട്രല്‍, മുണ്ടൂര്‍ -2, പുതുപെരിയാരം, യാക്കര എന്നിവിടങ്ങളിലായി പാലക്കാട് താലൂക്കിലെ 20 ദുരിസാശ്വാസ കാംപുകളിലായി മൊത്തം 2254 പേരും, അലനെല്ലൂര്‍ -3, വിലേജ് ഉള്‍പ്പെട്ട മണ്ണാര്‍ക്കാട് താലൂക്കില്‍ 98 പേരും ആനക്കര വില്ലേജ് ഉള്‍പ്പെട്ട പട്ടാമ്പി താലൂക്കില്‍ 11 പേരുമാണ് ദുരിതാശ്വാസ കാംപില്‍ കഴിയുന്നത്.

ഇതില്‍ പാലക്കാട് താലൂക്കിലെ 300 പേര്‍ കഴിയുന്ന ഒലവക്കോട് എംഇ.എസ്, 50 പേരുള്‍പ്പെട്ട കടുക്കാംകുന്നം ജി.എല്‍.പി.എസ്, 100 പേരുള്‍പ്പെട്ട കുമരപുരം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍, 200 പേരുളള ഒലവക്കോട് കോപ്പറേറ്റീവ് സ്‌ക്കൂള്‍, 50 പേരുള്‍പ്പെട്ട പറളി ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.

കൂടാതെ കുമരസ്വാമി കോളനി, സുന്ദരം കോളനി, കുന്നുംപുറം വള്ളിചന്ത് എന്നിവിടങ്ങളിലും മന്ത്രി കെടുതികള്‍ നിരീക്ഷിച്ചു വിലയിരുത്തി.   മലമ്പുഴ മുക്കൈ നിലംപതി പാലം റോഡിലെ ജലപൈപ്പുകള്‍ തകര്‍ന്ന ഇടവും മന്ത്രി സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News