പേടിക്കാതിരിക്കുക; തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക; മുരളി തുമ്മാരുകുടി എഴുതുന്നു

ഒട്ടേറെ രാജ്യങ്ങളിൽ പ്രളയമുൾപ്പെടെ ദുരന്തസാഹചര്യങ്ങൾ സമർത്ഥമായി നേരിട്ടിട്ടുള്ള മുരളി തുമ്മാരുകുടി(യു എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി) എഴുതുന്നു

നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ സംഭവിക്കുന്നതില്‍ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്.

അപ്പോള്‍ അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ അല്ല എന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തല്‍ക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തില്‍ ആണോ എന്നുള്ളതാണ് നിങ്ങള്‍ക്ക് പ്രധാനം.

അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് വരും എന്നത് ഉറപ്പാണ്. വെള്ളപ്പൊക്കം നിങ്ങളുടെ രണ്ടു കിലോമീറ്റര്‍ അടുത്തെത്തി, കോളേജ് മുങ്ങി എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ്. ഇതൊന്നും വിശ്വസിക്കരുത്, ഫോര്‍വേഡ് ചെയ്യുകയും അരുത്.

പേടിക്കാതിരിക്കുക. ഇതുപോലെ ഉള്ള പ്രശ്‌നങ്ങളുടെ നടുക്ക് പെടുമ്പോള്‍ നമുക്ക് പെര്‍സ്പെക്ടീവ് നഷ്ടപ്പെടും. ലോകത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് ഇത്.ഇനി ഇത് ഏറെക്കാലത്തേക്ക് മാറുകയില്ല എന്നൊക്കെ തോന്നും. അതിന്റെ ആവശ്യമില്ല. ലോകമോ, എന്തിന് ഇന്ത്യ തന്നെ കണ്ടിട്ടുള്ള വെള്ളപ്പൊക്കത്തെക്കാള്‍ ഒക്കെ വളരെ ചെറുതാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു തന്നെ കുറച്ചു തീരദേശ പ്രദേശങ്ങള്‍ ഒഴിച്ചാല്‍ എല്ലായിടവും തന്നെ മഴ മാറിയാല്‍ രണ്ടുമണിക്കൂര്‍ കൊണ്ട് വെള്ളമിറങ്ങുന്ന രീതിയാണ്. അണക്കെട്ടുകള്‍ തുറന്നതും കടലിലെ വേലിയേറ്റവും ഒക്കെ ഇതൊരല്പം കൂട്ടി എന്നൊക്കെ വരാം, പക്ഷെ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന വെള്ളപ്പൊക്കം ഒന്നുമല്ല കേരളത്തില്‍ ഉള്ളത്. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്ത് ഏറെ പരിചയം കേന്ദ്രത്തിലെ ദുരന്ത നിവാരണ സംവിധാനത്തിനും നമ്മുടെ സൈന്യങ്ങള്‍ക്കും ഒക്കെ ഉണ്ട്. അപ്പോള്‍ നമ്മള്‍ പേടിക്കേണ്ട ഒരു കാര്യവും ഇല്ല.

വെള്ളപ്പൊക്ക സമയത്ത് അരവെള്ളത്തില്‍ വണ്ടിയോടിക്കുന്നതും, റോഡില്‍ നീന്തിനടക്കുന്നതും ഒക്കെ കണ്ടു. വെറുതെ കുഴപ്പം വിളിച്ചു വരുത്തുകയാണ്. ഒഴുക്കുള്ള ഒരടി വെള്ളത്തില്‍ നിങ്ങള്‍ക്ക് അടി തെറ്റാം, മുങ്ങി മരിക്കാന്‍ മൂക്കിന് മുകളില്‍ വെള്ളം മതി, റോഡില്‍ തലയടിച്ചു കമിഴ്ന്നു വീഴുന്ന ആളുടെ മൂക്ക് മുങ്ങാന്‍ മൂന്നിഞ്ച് വെള്ളം മതി.

മഴക്കാലത്ത് ചുറ്റുമൊഴുകുന്ന വെള്ളം ചുറ്റുമുള്ള സകല കക്കൂസ് കുഴിയില്‍ നിന്നും അറവു ശാലകളില്‍ നിന്നും മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഒക്കെയുള്ള ബാക്ടീരിയയെ മൊത്തം ആവാഹിച്ച് ആണ് കടന്നു വരുന്നത്. ചോദിച്ച് അസുഖങ്ങള്‍ വാങ്ങരുത്.

വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം ആണെന്നത് ഒരു വിരോധാഭാസം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്. കേരളത്തിലെ കുപ്പിവെള്ളത്തെ വെള്ളപ്പൊക്കം ഇല്ലാത്ത കാലത്തു പോലും ഞാന്‍ വിശ്വസിക്കാറില്ല. അതുകൊണ്ട് കുപ്പി വെള്ളം ആണെങ്കില്‍ പോലും ഈ കാലത്ത് ചൂടാക്കി കുടിക്കുന്നതാണ് ബുദ്ധി. അതുപോലെ തന്നെ വ്യക്തിശുചിത്വം പ്രധാനം.

ക്യാംപുകളില്‍ പ്രത്യേകിച്ചും. ടോയിലറ്റില്‍ പോയാല്‍ കൈ സോപ്പിട്ട് നന്നായി കഴുകണം. ദുരിതാശ്വാസ ക്യാംപുകള്‍ വെള്ളം മൂലമുള്ള രോഗങ്ങള്‍ പകരാന്‍ ഏറെ സാധ്യത ഉള്ള സ്ഥലമാണ്

മഴക്കാലം പനിക്കാലവും ആണ്. അതുകൊണ്ട് തന്നെ ചെറിയ പനി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റു രീതിയില്‍ ആരോഗ്യപ്രശ്‌നം ഒന്നുമില്ലാത്തവര്‍ പനി വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്ക് ഓടരുത്. രണ്ടു ദിവസം വിശ്രമിക്കുക, ഡോക്ടറെ വിളിച്ച് കാര്യം പറയുക, വലിയ വയറിളക്കമോ ഏറിയ പനിയോ വന്നാലോ, പനി രണ്ടു ദിവസത്തിനകം കുറയാതിരുന്നാലോ ആശുപത്രിയില്‍ പോവുക. ആശുപത്രിയിലെ ലോഡ് കുറക്കാം എന്ന് മാത്രമല്ല, ചെറിയ രോഗവും ആയി ആശുപത്രിയില്‍ പോയി വലിയ രോഗങ്ങളുമായി തിരിച്ചു വരുന്നത് ഒഴിവാക്കാം.

അസാധാരണമായ സാഹചര്യം ആണ് നാം കടന്നു പോകുന്നത്. സര്‍ക്കാരിന് തന്നെ ഇത്ര വലിയ ഒരു പ്രശ്‌നം നേരിട്ട് പരിചയം ഇല്ല. കൂടുതല്‍ കുഴപ്പം ഒഴിവാക്കാന്‍ അല്പം കൂടുതല്‍ കരുതലോടെ ആയിരിക്കും അവര്‍ നിര്‍ദേശങ്ങള്‍ തരുന്നത്. അത് കൊണ്ട് വീട്ടില്‍ നിന്ന് മാറി താമസിക്കണം എന്നൊക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നാല്‍ അത് അനുസരിക്കണം.

ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്തു തുടങ്ങിയാല്‍ ഒരു സര്‍ക്കാരിനും ഒരു ദുരന്തവും കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതേ സമയം പല തീരുമാനങ്ങളും നിങ്ങള്‍ക്ക് എടുക്കുകയും ചെയ്യാം. കളക്ടര്‍ അവധി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് കുട്ടിയെ സ്‌ക്കൂളില്‍ വിടാതിരിക്കാം. നിങ്ങള്‍ ഒരു അത്യാവശ്യ സര്‍വീസ് ജീവനക്കാരന്‍ അല്ലെങ്കില്‍ രണ്ടു ദിവസം അവധി എടുത്ത് വീടിനും ചുറ്റുമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു തെറ്റുമില്ല.

ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാണ്. ഒരു ദുരന്തം വരുമ്പോള്‍ അതിനെ വ്യക്തിപരമായി പണമുണ്ടാക്കാനായിട്ടുള്ള അവസരമായി കാണാം.

കച്ചവട സാധനങ്ങളുടെ വില കൂട്ടാം, ചെന്നൈയില്‍ വെള്ളപ്പൊക്ക കാലത്ത് ഒരു കിലോമീറ്റെര്‍ ദൂരം കടത്തി വിടാന്‍ ആയിരം രൂപ വാങ്ങിയ കഴുത്തറപ്പന്മാര്‍ ഉണ്ട്, കൊച്ചി വിമാനത്താവളത്തിലെ വിമാനങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഈ യാത്രക്കാരെ കുത്തിപ്പിഴിയുന്ന ‘സാഹചര്യം ഉണ്ടാകരുത്.

വെള്ളപ്പൊക്കം കൊണ്ട് വീട്ടുകാര്‍ വിട്ടുപോയ വീടുകളില്‍ കവര്‍ച്ച, ദുരിതാശ്വാസ ക്യാമ്പുകളില്‍ വേണ്ടത്ര അടച്ചുറപ്പില്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുകയോ ശുചിമുറികളില്‍ ഒളികാമറ വക്കുകയോ ചെയ്യുന്ന പ്രവര്‍ത്തി, ദുരിതത്തില്‍ അകപ്പെട്ടവരെ ജാതി, മത, രാഷ്ട്രീയ രീതികളിലോ നാട്ടുകാരും മറുനാട്ടുകാരും ആയി വേര്‍തിരിച്ച് സഹായിക്കുന്ന രീതി ഇതെല്ലാം സംസ്‌കാരം ഇല്ലാത്ത ഒരു സമൂഹത്തെ ആണ് കാണിക്കുന്നത്.

ജപ്പാനില്‍ ഭൂകമ്പം ഉണ്ടായി ട്രെയിനുകള്‍ നിര്‍ത്തിയിട്ട ദിവസം എല്ലാ ആളുകളും സ്വന്തം വീടുകള്‍ എല്ലാവര്ക്കും വേണ്ടി തുറന്നിട്ട കാര്യവും, കച്ചവട സ്ഥാപനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ ആര്‍ക്കും സൗജന്യമായി എടുത്തുകൊണ്ടു പോകാന്‍ അവസരം നല്‍കിയതും ഒക്കെയായിരിക്കണം നമ്മുടെ മാതൃകകള്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News