നമുക്ക് മുന്നേറണം; മാതൃകാപരമായ രീതിയിൽ ഉയിർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ

ഈ നൂറ്റാണ്ട് കണ്ടിട്ടുള്ള വലിയ പ്രളയക്കെടുതിയെയാണ് കേരളം അഭിമുഖീകരിച്ചത്. ഈ കെടുതിയെ ജനങ്ങളുടെയും കേന്ദ്ര സേനകളുടെയും സഹായത്തോടെ മറികടക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. അതിന്റെ ഭാഗമായി ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ഒന്നാം ഘട്ട പ്രവർത്തനം ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്.

പുനരധിവാസ പ്രവർത്തനമെന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിലേക്ക് സർക്കാർ നീങ്ങിക്കൊണ്ടിരിക്കുകയാണ‌്. തുടർച്ചയായ ഇടപെടലിലുടെമാത്രമേ ഈ ദുരിതത്തിൽനിന്ന‌് നമുക്ക‌് കരകയറാനാകൂ. രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇക്കാര്യത്തിലും നമുക്ക് നിലനിർത്താനാകണം. ജനങ്ങളെയാകെ അണിനിരത്തി അടുത്ത ഘട്ടങ്ങൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ തയ്യാറായിട്ടുള്ളത്.

ഈ പ്രളയത്തിന്റെ ആകസ്മികതയ്ക്ക് വഴി തെളിച്ചത് നീണ്ടുനിന്ന മഴയാണ്. സംസ്ഥാനാന്തര റിസർവോയറുകളുടെ ഏകോപിത മാനേജ്‌മെന്റ് സംവിധാനത്തിലെ പ്രശ്‌നങ്ങൾ, നിരവധി മേഘവിസ്‌ഫോടനം, ന്യൂനമർദം തുടങ്ങിയ പ്രത്യേകതകളും ഈ ദുരന്തത്തിന് കാരണമായിത്തീർന്നിട്ടുണ്ട്.

മഴക്കെടുതി മറ്റേതൊരു പ്രദേശത്തേക്കാൾ ദുരന്തം സൃഷ്ടിക്കുക കേരളംപോലുള്ള സംസ്ഥാനത്തിലാണ്. ദേശീയ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 ആണെങ്കിൽ കേരളത്തിലത് 860 ആണ്. 10 ശതമാനത്തോളം പ്രദേശം സമുദ്ര നിരപ്പിന് താഴെയാണ്. 41 നദികൾ അറബിക്കടലിലേക്ക് ഒഴുകുന്നു. 80 ഡാമുകളും പ്രത്യേകം പ്രത്യേകം നദീതടങ്ങളും കേരളത്തിലുണ്ട്.

കേരളത്തിലെ ഈ സവിശേഷതകളും ജലസംഭരണത്തിന്റെ ഈ പ്രത്യേകതകളും മനസ്സിലാക്കിയാലേ ഫലപ്രദമായ ദുരന്തനിവാരണം ഏകോപിപ്പിക്കാനാകൂ. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള രക്ഷാപ്രവർത്തനത്തിനാണ‌്‌ സർക്കാർ നേതൃത്വം നൽകിയത്.

നൂറ്റാണ്ടിലെ വൻ ദുരന്തം തുടക്കത്തിൽത്തന്നെ കണ്ടറിഞ്ഞ് സംസ്ഥാന ഭരണകൂടം ജാഗരൂകമാകുകയുണ്ടായി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രളയക്കെടുതി ആരംഭിച്ചത്. ഈ ഘട്ടത്തിൽത്തന്നെ സർക്കാർ സംവിധാനവും ദേശീയ ദുരന്തനിവാരണസേന, നേവി, എയർഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളും ഏക മനസ്സായി പ്രവർത്തനം ആരംഭിച്ചു. നാടിന്റെ വിവിധ തുറകളിൽപെട്ട ജനങ്ങൾ സർവാത്മനാ സഹകരിച്ചു.

സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ ജില്ലകളെയും ദുരന്തം ബാധിച്ചു. നദികളും തണ്ണീർത്തടങ്ങളും കവിഞ്ഞൊഴുകി. പുഴകൾ വഴിമാറി. ഡാമുകൾ നിറഞ്ഞ് ഭീതിദമായ അവസ്ഥയുണ്ടാക്കി. റോഡ്‐റെയിൽ സംവിധാനങ്ങൾ താറുമാറായി. വിമാനത്താവളങ്ങളിൽപോലും വെള്ളം കയറി. നദികളിലെ കുത്തൊഴുക്ക് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. മോശം കാലാവസ്ഥ ഹെലികോപ്റ്ററുകൾക്ക് പോലും ഇറങ്ങാനാകാത്ത സാഹചര്യമുണ്ടാക്കി.

ദുരന്തം മുൻകൂട്ടിക്കണ്ട് വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽക്കൂടി മുന്നറിയിപ്പ് നൽകി സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉരുൾപൊട്ടൽസാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന‌് ജനങ്ങളെ ഒഴിപ്പിക്കാൻ നിർദേശം നൽകി. ആഗസ‌്ത‌് എട്ടിന് ചേർന്ന മന്ത്രിസഭായോഗം പ്രളയക്കെടുതികളും ആശ്വാസനടപടികളും ചർച്ചചെയ്ത് അനിവാര്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു. ഒമ്പതിനുതന്നെ സംസ്ഥാനത്തും സമാന്തരമായി ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സെൽ ആരംഭിച്ചു.

പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര, പ്രതിരോധമന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടു. വീഡിയോ കോൺഫറൻസിങ്ങിലൂടെ കേന്ദ്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ബഹുമാനപ്പെട്ട ഗവർണറെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിച്ചു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിക്കുകീഴിൽ ആരംഭിച്ച സംസ്ഥാന നിരീക്ഷണ സെല്ലിൽ ദേശീയസംസ്ഥാന ദുരന്തനിവാരണ സേനകൾ, ആർമി, എയർഫോഴ്‌സ്, നേവി, കോസ്റ്റ് ഗാർഡ്, പൊലീസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ സംസ്ഥാനതലത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. കാലാവസ്ഥാനിരീക്ഷണം, ഭൂമിശാസ്ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ഓൺലൈൻ കമ്യൂണിക്കേഷൻ സംവിധാനവുമായി ഐടി മേഖലയും സജീവമായിരുന്നു.

ഇവരും ഉദ്യോഗസ്ഥസംഘവും സെല്ലിൽ പുലരുംവരെ ഉണർന്ന‌് പ്രവർത്തിച്ചു. അതിശയകരമായ ശ്രദ്ധയോടെ രക്ഷാപ്രവർത്തനങ്ങൾ പരാതിക്കിടവരാതെ ഫലപ്രദമായി ക്രമീകരിച്ചു. എല്ലാദിവസവും കാലത്തും വൈകിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് രക്ഷാപ്രവർത്തനം അവലോകനംചെയ്തു.

സന്നദ്ധപ്രവർത്തകരുടെയും രാഷ്ട്രീയസാമൂഹ്യ സംഘടനകളുടെയും ഇടപെടൽ മാതൃകാപരമായിരുന്നു. മന്ത്രിമാർ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ താഴെത്തട്ടിൽ കർമനിരതരായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങിയ ഏജൻസികളും രംഗത്തിറങ്ങി.

കലക്ടർമാർ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഉത്തരവാദിത്തം പൊലീസ് ഏറ്റെടുത്തു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചു. ദുരന്തമുഖത്ത് പകച്ചുപോകുകയും ശവശരീരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന ദുരനുഭവങ്ങളും ഇന്ത്യയിൽ പലയിടത്തും ഉണ്ടായിട്ടുണ്ടല്ലോ.

കേരളത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ ദുരന്തമറിഞ്ഞ് ലോകരാജ്യങ്ങളും വിവിധ രാജ്യങ്ങളിലെ മലയാളികളും സമാശ്വാസവുമായെത്തി. സഹായം വാഗ്ദാനംചെയ്തു. കേന്ദ്ര സർക്കാരിനൊപ്പം വിവിധ സംസ്ഥാനങ്ങളും സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തെലങ്കാനയിൽനിന്ന‌് ആഭ്യന്തരമന്ത്രി നേരിട്ട‌് എത്തിയതും വിവിധ സംസ്ഥാനങ്ങൾ ഒന്നൊഴിയാതെ സഹായവുമായി മുന്നോട്ടുവന്നതും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ നല്ല ഭാവിയെക്കുറിച്ച് പ്രതീക്ഷകൾ നൽകുന്ന അനുഭവമായിരുന്നു. രാഷ്ട്രങ്ങളുടെ അതിർത്തിരേഖകൾ അതിലംഘിച്ച് കേരളത്തിലേക്ക് സഹായവും സാന്ത്വനവും ഒഴുകിയെത്തിയപ്പോൾ സാർവലൗകികമായ മാനവികതയുടെ പുതിയ ആകാശങ്ങൾ തുറന്നുകിട്ടിയ പ്രതീതിയായിരുന്നു.

നമ്മുടെ ഉദ്യോഗസ്ഥരാഷ്ട്രീയ സംവിധാനത്തിന്റെ മാനുഷികമുഖം അനാവൃതമായ സന്ദർഭംകൂടിയായിരുന്നു അത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർതൊട്ട‌് ഭരണയന്ത്രത്തിന്റെ എല്ലാ മേഖലയിൽനിന്നും സന്നദ്ധസേവനത്തിന്റെ അനുകരണീയ മാതൃകകൾ ഉയർന്നുവന്നു. നിറഞ്ഞ ഉത്തരവാദിത്തത്തിലൂന്നിയ രക്ഷാപ്രവർത്തനമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്. ജനാധിപത്യപരമായ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ വികസിച്ച കേരളത്തിലെ ഭരണയന്ത്രത്തിന് ഇത്തരം പ്രതിസന്ധിയെ മറികടക്കാനാകുമെന്ന‌് തെളിയിച്ച സംഭവംകൂടിയായിരുന്നു ഇത്. സർക്കാർ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്ന കാര്യംകൂടി നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.

വീടും സമ്പാദ്യവും ഉപേക്ഷിച്ച് പലായനംചെയ്തവർക്ക് സഹജീവികൾ താങ്ങും തണലുമായി മാറുന്നതിന്റെ അനുപമമായ ദൃശ്യങ്ങൾ നാടെങ്ങും കാണാമായിരുന്നു. നിസ്സഹായതയിലും നിശ്ചയദാർഢ്യം കേരളീയസമൂഹത്തെ മുന്നോട്ടുനയിക്കുകതന്നെ ചെയ‌്തു. ഒറ്റപ്പെട്ടുപോയവർ രക്ഷാപ്രവർത്തകരെ കണ്ട് വികാരാധീനരായി. തങ്ങൾ ഒപ്പമുണ്ടെന്ന രക്ഷാപ്രവർത്തകരുടെ ആശ്വാസവാക്കുകൾ ദുരന്തത്തിലകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജീവനോപാധിയായ വള്ളവും മറ്റു സംവിധാനങ്ങളുമായി മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ രക്ഷാപ്രവർത്തനത്തിന് എത്തിയതിന്റെ അപൂർവദൃശ്യങ്ങൾ കേരളം കണ്ടു. മതഭേദമില്ലാതെ ദേവാലയങ്ങൾ അഭയകേന്ദ്രങ്ങളായി മാറുന്നതിന്റെയും മനുഷ്യരിൽ അസമത്വങ്ങളും വേർതിരിവുകളും ഇല്ലാതാകുന്നതിന്റെയും ചാരുതയാർന്ന അനുഭവവും നമുക്കുണ്ടായി.

ചില അനഭിലഷണീയമായ പ്രവണതകൾ ഉയർന്നുവന്നതും കാണാതിരിക്കേണ്ടതില്ല. അണക്കെട്ടുകൾ പൊട്ടുമെന്നും ഭക്ഷ്യക്ഷാമമുണ്ടാകുമെന്നുമൊക്കെ വ്യാജപ്രചാരണമുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങളെ തുരങ്കംവയ്ക്കുന്നതിനുള്ള പ്രചാരണങ്ങളും നവമാധ്യമങ്ങളിലൂടെ ചിലർ നടത്തിയെന്നതും തിരിച്ചറിയേണ്ടതാണ്. ഒന്നായി നീങ്ങിയ നാടിനുനേരെയുണ്ടായ പുറംതിരിഞ്ഞുകൊണ്ടുള്ള ഇത്തരം വിമർശനങ്ങൾ ആരും ചെവിക്കൊണ്ടതേയില്ല. സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗംചെയ്യപ്പെട്ടു എന്നത് ബാക്കിപത്രം.

നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ വളർന്നുവന്ന മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതൽപ്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കരുത്തായി മാറിയത്. ആ സംസ്‌കാരത്തെ കൂടുതൽ ശക്തമായി ഊട്ടിയുറപ്പിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യംകൂടി അടിവരയിടുന്നുണ്ട് ഈ രക്ഷാപ്രവർത്തനം.

ഒപ്പം ചില ഓർമപ്പെടുത്തലുകളും ഇത് മുന്നോട്ടുവയ‌്ക്കുന്നുണ്ട‌്; പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്കും ശരിയായ വികസനകാഴ്ചപ്പാട് നാം സ്വീകരിക്കേണ്ടതിലേക്കും. സാമൂഹ്യവിപത്തുകളെ കൂട്ടായി നേരിടാനുള്ള രാഷ്ട്രീയപാഠങ്ങളും ദുരന്തമാനേജ്‌മെന്റിന്റെ പ്രായോഗിക അനുഭവങ്ങളും ഈ പ്രകൃതിക്ഷോഭം നമുക്ക് നൽകുകയുണ്ടായി.

ദുരന്തത്തെ മായ്ച്ചുകളയുംവിധമുള്ള പുനർനിർമാണമാണ് സർക്കാരിന്റെ മുമ്പിലുള്ള പുതിയ ദൗത്യം. വിവിധ ക്യാമ്പുകളിലായി ഏഴുലക്ഷത്തിലധികം പേർ കഴിയുന്നുണ്ട്. ഇപ്പോൾ കാണിച്ച അതേ ശുഷ്‌കാന്തിയോടെ പുനരധിവാസ പ്രവർത്തനങ്ങളും നിർവഹിക്കാൻ കഴിയുമെന്ന പ്രത്യാശയാണ് സർക്കാരിനെ നയിക്കുന്നത്. ക്യാമ്പിൽനിന്ന‌് വീട്ടിൽ തിരിച്ചെത്തുന്ന ഒരാൾക്കും ബുദ്ധിമുട്ടുകളുണ്ടാകരുത്. സർക്കാരും സമൂഹവും ഒപ്പമുണ്ടെന്ന വിശ്വാസം അവർക്ക് പ്രദാനംചെയ്യാൻ കഴിയണം. പുതിയ തലമുറ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അക്കാദമികമായി പഠിക്കണം.

ലോകം മുഴുവൻ ഈ ദുരന്തത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ദുരന്തങ്ങളിലെ പ്രതിസന്ധികളെ മറികടന്ന‌് മാതൃകാപരമായ രീതിയിൽ ഉയിർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ നമുക്ക് മുന്നേറണം. നൽകിയ സഹായങ്ങൾ തുടർന്നും ഉണ്ടായാൽ തീർച്ചയായും നമുക്ക് അത് കഴിയുക തന്നെചെയ്യും. ആ പ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് സർക്കാർ മുൻപന്തിയിൽത്തന്നെ ഉണ്ടാകുമെന്ന‌്‌ ഉറപ്പ് നൽകാനും ഈ അവസരം ഉപയോഗപ്പെടുത്തട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News