ഹജ്ജ് വിസകള്‍ നല്‍കാമെന്ന പേരില്‍ ബിജെപിയുടെ തട്ടിപ്പ്; ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി മലയാളി ട്രാവല്‍സുകാരെ പറ്റിച്ച് പണം തട്ടി

ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി ജംഷേദ് ആലം ഹജ്ജ് വിസകള്‍ സംഘടിപ്പിച്ചു നല്‍കാം എന്ന പേരില്‍ മലയാളി ട്രാവല്‍സുകാരെ പറ്റിച്ച് പണം തട്ടി.കേന്ദ്ര സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് ഹജ്ജ് വിസകള്‍ സംഘടിപ്പിച്ചു നല്‍കാം എന്നായിരുന്നു വാഗ്ദാനം.

വാക്കു വിശ്വസിച്ച് ട്രാവല്‍സുകാരുടെ കയ്യില്‍ നിന്ന് 10ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. എന്നാല്‍ വിസകള്‍ സംഘടിപ്പിച്ച് നല്‍കാന്‍ സാധിക്കാഞ്ഞതോടെ 3 ലക്ഷം രൂപ തിരികെ നല്‍കിയ ബിജെപി നേതാവ് ബാക്കി തുക നല്‍കാതെ മുങ്ങി നടക്കുകയാണ്.

ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി ജംഷീദ് ആലമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയെ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഹജ്ജ് വിസകള്‍ സംഘടിപ്പിച്ചു നല്‍കാം എന്ന പേരില്‍ പറ്റിച്ചത്.50 പേര്‍ക്ക് ഹജ്ജിനു പോകാന്‍ 25 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.പണം നോട്ടുകളായി നല്‍കാനായിരുന്നു ഇയാളുടെ നിര്‍ദേശം.

ആദ്യ ഘട്ടമായി 10ലക്ഷം രൂപയും പാസ്‌പോര്‍്ട്ടുകളും ട്രാവല്‍സുകാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ആഗ്‌സ്ത് 15ഓടു കൂടി വിസ സംഘടിപ്പിച്ചു നല്‍കാനാവില്ലെന്നും പണം തിരികെ നല്‍കാമെന്നും ഇയാള്‍ പറഞ്ഞു. പക്ഷേ തിരികെ നല്‍കിയതാകട്ടെ 3 ലക്ഷം രൂപ മാത്രം.

ബാക്കി തുക തിരികെകിട്ടാന്‍ ട്രാവല്‍സുകാര്‍ പ്രശ്‌നം ഉണ്ടാക്കിയതോടെ 3 ദിവസത്തെ അവധി നല്‍കണമെന്ന് പറഞ്ഞ് പണമില്ലാത്ത അക്കൗണ്ടിന്റെ പേരില്‍ 6.5ലക്ഷം രൂപയുടെ ചെക്ക് നല്‍കി.എന്നാല്‍ 3 ദിവസം കഴിഞ്ഞും അക്കൗണ്ടില്‍ പണം എത്തിയില്ല.

നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ ബാങ്കിനെ സമീപിക്കാഞ്ഞതെന്ന് ട്രാവല്‍സുകാര്‍ പറഞ്ഞു.

ഇനിയും കാത്തുനില്‍ക്കാതെ വണ്ടിച്ചെക്ക് നല്‍കിയതിന് ജംഷീദ് ആലത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇവര്‍.ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ സെക്രട്ടറിയായ ജംഷീദ് ആലം യുവമോര്‍ച്ച മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.2008ലും ഇയാള്‍ക്കെതിരെ ദില്ലി പൊലീസ് പണം തട്ടിപ്പിന്റെ പേരിലും ആള്‍മാറാട്ടത്തിന്റെ പേരിലും കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here