വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി സജീവമായി തുടരുന്നു; സ്‌കൂളുകള്‍ തുറന്നാല്‍ ക്യാമ്പുകള്‍ മറ്റു കെട്ടിടങ്ങളിലേയ്ക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി; ആവശ്യമാണെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കും

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വൈകിട്ട് അവലോകനം ചെയ്തു. ഇപ്പോള്‍ 1435 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 4,62,456 പേരാണ് ക്യാമ്പുകളിലുള്ളത്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നുവരെ 302 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലായിടത്തും സജീവമായി നടക്കുന്നുണ്ട്. ഇതിനകം മൂന്നു ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കി. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. ആഗസ്റ്റ് 29ന് സ്‌കൂള്‍ തുറക്കുന്നതുകൊണ്ട് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ മറ്റു കെട്ടിടങ്ങളിലേയ്ക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി നിര്‍േേദ്ദശിച്ചു.

ഇതിന് ആവശ്യമാണെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കണം. പൂട്ടിക്കിടക്കുന്ന വീടുകള്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് അതത് ജില്ലാ കലക്ടര്‍മാര്‍ പരിശോധിക്കണം.

ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്ലാത്ത സ്‌കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണ്ണമായും വൃത്തിയാക്കണം. സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും രംഗത്തുണ്ട്.

മൃഗങ്ങളുടെ ശവശരീരം മറവുചെയ്യുന്നത് എല്ലായിടത്തും നല്ലരീതിയില്‍ നടക്കുന്നുണ്ട്. ഇതിനകം 3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. ഇനിയും ശവങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തിരമായി മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പരിസരം വൃത്തിയാക്കുന്നതില്‍ ഹരിത കേരള മിഷനും പ്രത്യേകം ശ്രദ്ധിക്കണം. അജൈവ മാലിന്യം ശേഖരിച്ചുവക്കുന്നതിനുള്ള സ്ഥലങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തണം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ക്ലീന്‍ കേരള കമ്പനിക്ക് അവ പെട്ടെന്ന് പൂര്‍ണ്ണമായും ചെയ്യാന്‍ കഴിയില്ലെങ്കില്‍ മറ്റ് ഏജന്‍സികളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തിയാക്കണം.

വീടുകളില്‍ പാത്രങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അത് കൃത്യമായി നടക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലികള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ സജീവമായി നടക്കുന്നുണ്ട്. ഇതിനകം ഒരു ലക്ഷത്തിലേറെ ചാക്ക് (50 കിലോ) കാലിത്തീറ്റ വിതരണം ചെയ്തു.

കേരള ഫീഡ്‌സില്‍ നിന്നും മില്‍മയില്‍ നിന്നും കൂടുതല്‍ കാലിത്തീറ്റ ലഭിക്കുന്നുണ്ട്. നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡില്‍ നിന്നും 500 ടണ്‍ കാലിത്തീറ്റ ലഭിച്ചു. ക്ഷീര സഹകരണ സംഘങ്ങള്‍ വഴി നല്ല രീതിയില്‍ കാലിത്തീറ്റ വിതരണം നടക്കുന്നുണ്ട്.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി ബിശ്വനാഥ് സിഹ്ന, ഫയര്‍ ഫോഴ്‌സ് മേധാവി എ. ഹേമേന്ദ്രന്‍, വനം വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രി ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel