മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍കി ഡോക്ടറും കുടുംബവും. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ യൂണിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എംസി.ടോമിച്ചനാണ് കുടുംബ സ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വില മതിക്കുന്ന ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്.
ചങ്ങനാശ്ശേരി കോട്ടമുറി ഭാഗത്ത് കുടുംബ സ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വില മതിക്കുന്ന 60 സെന്റ് ഭൂമി, കുടുംബ സമേതം എത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
ഡോക്ടർ എം സി ടോമിച്ചൻ ഭാര്യ ഡോ. ജോളി കുര്യന്‍, മകള്‍ മരിയ തോമസ് എന്നിവർ കോട്ടയം കളക്‌ട്രേറ്റില്‍ എത്തി , കോട്ടയം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിക്ക് ഭൂമിയുടെ രേഖകള്‍ കൈമാറി.
കൂടാതെ ഒരു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പുനരധിവാസ പ്രക്രിയയില്‍ ഏറെ പ്രയാസമുണ്ടാകുക സ്ഥലം കണ്ടെത്തുന്നതിനാണ്. അതിനാലാണ് സ്ഥലം നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു.
കുടുംബ സ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വില മതിക്കുന്ന ഭൂമിയിൽ ഡോക്ടറുടെ സഹോദരിക്ക് കൂടി അവകാശമുണ്ടായിരുന്നു. അതിനാൽ സഹോദരിക്ക് മറ്റൊരു സ്ഥലം വാങ്ങി നല്‍കിയശേഷമാണ് ഈ ഭൂമി ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.
മുന്‍ എം.എല്‍.എയും സിപിഐഎം ജില്ലാ സെക്രട്ടറിയുമായ വി. എന്‍. വാസവന്‍, ജില്ലാ പഞ്ചായത്തംഗം വി.കെ സുനില്‍ കുമാര്‍, മെഡിക്കല്‍ കോളേജ് ആര്‍എം.ഒ ഡോ. രഞ്ജന്‍, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here