സച്ചിന്‍റെ റണ്‍ റെക്കോഡ് സുരക്ഷിതം; കുക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

ഏറ്റവും മികച്ച റണ്‍വേട്ടക്കാരനില്‍ ആറാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നു.

ഇന്ത്യയ്ക്കെതിരായ അ‍ഞ്ചാം ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് മുപ്പത്തിമൂന്നുകാരനായ കുക്ക് വ്യക്തമാക്കി.

ഇതോടെ, ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ക്രീസൊഴിയുന്നത്. 160 ടെസ്റ്റുകളിൽനിന്ന് 32 സെഞ്ചുറിയും 56 അർധസെഞ്ചുറിയും ഉൾപ്പെടെ 44.88 റൺസ് ശരാശരിയിൽ 12,254 റൺസാണ് കുക്കിന്‍റെ സമ്പാദ്യം.

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ താരം കൂടിയാണ് കുക്ക്. സച്ചിൻ തെൻഡുൽക്കർ (15,921), റിക്കി പോണ്ടിങ് (13,378), ജാക്വസ് കാലിസ് (13,289), രാഹുൽ ദ്രാവിഡ് (13,288), കുമാർ സംഗക്കാര (12,400) എന്നിവരാണ് ടെസ്റ്റ് റൺനേട്ടത്തിൽ കുക്കിനു മുന്നിലുള്ളവർ.

ഓവല്‍ ടെസ്റ്റില്‍ മികച്ച റണ്‍വേട്ട നടത്തിയാല്‍ ഒരുപക്ഷേ കുക്കിന് സംഗക്കാരയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയരാന്‍ ക‍ഴിഞ്ഞേക്കാം.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ സച്ചിന്‍റെ റെക്കോർഡ് കുക്ക് തകർക്കുമെന്ന് ഇടക്കാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരിൽ 10,000 ടെസ്റ്റ് റൺസ് പിന്നിട്ട ഏക താരമാണ് കുക്ക്.

2006ൽ ഇതിഹാസ താരം മൈക്കിള്‍ വോണിന് പകരം ഇന്ത്യയ്ക്കെതിരെ നാഗ്പൂരില്‍ ഇന്ത്യയിൽ അരങ്ങേറിയ കുക്ക്, 12 വർഷങ്ങൾക്കുശേഷം ഇന്ത്യയ്ക്കെതിരെ തന്നെ സ്വന്തം നാട്ടിൽ വിടവാങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

നാഗ്പൂരില്‍ ടെസ്റ്റ് ക്യാപ്പണിഞ്ഞ കുക്ക് അവിടുന്നിങ്ങോട്ട് 158 ടെസ്റ്റുകളില്‍ കുക്ക് തുടർച്ചയായി ദേശീയ ജഴ്സിയണിഞ്ഞു.

59 ടെസ്റ്റുകളില്‍ കുക്ക് ഇംഗ്ലണ്ടിനെ നയിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനായി 92 ഏകദിനങ്ങളും കളിച്ചിട്ടുള്ള കുക്ക് 36.40 റൺസ് ശരാശരിയിൽ 3,204 റൺസ് നേടി. അതേസമയം, 2014നു ശേഷം ഏകദിനത്തിൽ കളിച്ചിട്ടുമില്ല. നാലു ട്വന്‍റി-20 മൽസരങ്ങളിലും ദേശീയ ജഴ്സിയണിഞ്ഞു.

കുറച്ചുകാലമായി തുടരുന്ന മോശം ഫോമാണ് കുക്കിന്റെ വിരമിക്കലിലേക്കു നയിച്ചതെന്നാണ് സൂചന. ഏറ്റവും ഒടുവിൽ കളിച്ച 16 ഇന്നിങ്സുകളിൽ 18.62 മാത്രമാണ് കുക്കിന്റെ ശരാശരി.

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ നാലു ടെസ്റ്റിലും കളിച്ചെങ്കിലും ഒരു അർധസെഞ്ചുറി പോലും നേടാനുമായില്ല.

രാജ്യത്തിനായി ഇനി കൂടുതലൊന്നും നൽകാൻ അവശേഷിക്കുന്നുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നയിച്ച നായകൻ കൂടിയായ കുക്ക് കളിനിർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here