പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചേന്ദമംഗലം കൈത്തറി സംഘത്തിന് പുതുജീവന്‍ നല്‍കി യുവ സംരംഭകര്‍

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചേന്ദമംഗലം കൈത്തറി സംഘത്തിന് പുതുജീവന്‍ നല്‍കി യുവ സംരംഭകര്‍. പ്രളയം ബാക്കി വെച്ച കൈത്തറിയുല്‍പ്പന്നങ്ങളില്‍ നിന്ന് കുഞ്ഞ് പാവകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ തയ്യാറെടുക്കുകയാണ് വനിതാ സംരഭകയായ ലക്ഷ്മി മേനോന്‍റെ നേതൃത്വത്തിലുള്ള സംഘം.

ആര്‍ക്കു വേണമെങ്കിലും ഈ സംരഭത്തില്‍ പങ്കാളിയാകാമെന്നും ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും കൈത്തറി സംഘത്തിന് കൈമാറുമെന്നും ലക്ഷ്മി മേനോന്‍ അറിയിച്ചു.

പറവൂര്‍ ചേന്ദമംഗലത്തെ കൈത്തറി സംഘത്തിന്‍റെ പ്രതീക്ഷകളും ജീവിത മാര്‍ഗ്ഗവുമാണ് പ്രളയം തകര്‍ത്തത്. തങ്ങള്‍ നെയ്തെടുത്തവ ഇനി കത്തിച്ചു കളയുകയല്ലാതെ നിവൃത്തിയില്ലെന്ന അവസ്ഥയില്‍ ഇവരെ കൈപിടിച്ചുയര്‍ത്തുകയാണ് യുവ വനിതാ സംരംഭകയായ ലക്ഷ്മി മേനോന്‍.

പ്രളയം ബാക്കി വെച്ച ഉല്‍പ്പന്നങ്ങളില്‍ നിന്ന് കുഞ്ഞുപാവകള്‍ നിര്‍മ്മിച്ച് വിപണനം നടത്താനൊരുങ്ങുകയാണ് ഇവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍.സേവന മനസ്സുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാവാമെന്ന് ലക്ഷ്മി മേനോന്‍ പറഞ്ഞു.

ഒരു പാവക്ക് 25 രൂപ നിരക്കില്‍ വില്‍ക്കാനാണ് തീരുമാനം.ഒരു സാരിയില്‍ നിന്ന് 350 പാവകള്‍ വരെ നിര്‍മ്മിക്കാമെന്നാണ് കണക്കുകൂട്ടല്‍.1500 രൂപ വില ലഭിക്കുമായിരുന്ന ഒരു സാരിയില്‍ നിന്ന് 350 പാവകളെ നിര്‍മ്മിച്ച് വില്‍ക്കുമ്പോള്‍ വരുമാനം പതിന്മടങ്ങ് വര്‍ധിക്കുന്നു.ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും കൈത്തറി സംഘത്തിന് നല്‍കാനാണ് തീരുമാനമെന്നും ലക്ഷ്മി മേനോന്‍ പറഞ്ഞു.

ചേറില്‍ നിന്ന് വന്ന പാവക്കുട്ടിക്ക് ചേക്കുട്ടി എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.ചേക്കുട്ടിക്കായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേക പേജും തുടങ്ങിയിട്ടുണ്ടെന്ന് യുവ സംരംഭകനും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവവുമായിരുന്ന ഗോപിനാഥ് പാറയില്‍ പറഞ്ഞു.

പ്രളയക്കെടുതിയില്‍ ജീവിതം വ‍ഴിമുട്ടിയ കൈത്തറി സംഘത്തിന്‍റെ ഈ പുതുസംരംഭത്തില്‍ പിറവിയെടുക്കുന്ന കുഞ്ഞു പാവകള്‍ നവകേരളത്തിന്‍റെ പുത്തന്‍ പ്രതീകമാണെന്ന് ഇവര്‍ക്ക് വ‍ഴികാട്ടിയാവുന്ന യുവസംരംഭകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News