മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ എട്ട‌് പ്രതികളെയും സാക്ഷികൾ തിരിച്ചറിഞ്ഞു. ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ കേസിൽ നേരിട്ട‌് പങ്കാളികളായ പ്രതികളെയാണ‌് സാക്ഷികൾ തിരിച്ചറിഞ്ഞത‌്. കേസിന്റെ കുറ്റപത്രം രണ്ടാഴ‌്ചയ‌്ക്കകം സമർപ്പിച്ചേക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ‌്.
ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറി മുഹമ്മദ‌് റിഫ, മഹാരാജാസ‌് കോളേജ‌് യൂണിറ്റ‌് സെക്രട്ടറി ജെ ഐ മുഹമ്മദ‌്, ജില്ലാ കമ്മിറ്റി അംഗം ആദിൽ, പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ‌് അംഗം സനീഷ‌്, ക്യാമ്പസ‌് ഫ്രണ്ട‌് കൊച്ചി മേഖലാ ട്രഷററായ നെട്ടൂർ സ്വദേശി റെജീബ‌്, പത്തനംതിട്ട സ്വദേശിയും കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനം നേടിയ വിദ്യാർഥിയുമായ ഫറൂഖ‌് എന്നിവരടക്കമുള്ള പ്രതികളെയാണ‌് സാക്ഷികൾ തിരിച്ചറിഞ്ഞത‌്.
30 പ്രതികളുള്ള കേസിൽ മറ്റ‌് പ്രതികളെ പിടികൂടുന്ന മുറയ‌്ക്ക‌് അനുബന്ധ കുറ്റപത്രവും നൽകും. പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ ക്രിമിനലുകളായ 15 പേർ കൊലപാതകത്തിൽ നേരിട്ട‌് പങ്കാളികളായിട്ടുണ്ടെന്നാണ‌് പൊലീസിന്റെ കണ്ടെത്തൽ. ബാക്കിയുള്ളവർ അക്രമികൾക്ക‌് സഹായം നൽകിയവരാണ‌്. വെള്ളിയാഴ‌്ച അറസ‌്റ്റിലായ നെട്ടൂർ സ്വദേശിയും പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകനുമായ അബ‌്ദുൾ നാസറിനെ റിമാൻഡ‌് ചെയ‌്തു.
ജൂലൈ രണ്ടിന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകൾ അഭിമന്യുവിനെ കൊലപ്പെടുത്തിയത‌്. എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത‌് എന്നിവർക്കും കുത്തേറ്റു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here