പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്. കേരളത്തില്‍ പുതിയ ഡാമുകള്‍ സാധ്യമെന്ന് കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ മസൂദ് ഹുസൈന്‍.പീപ്പിള്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മസൂദ് ഹുസൈന്റെ പ്രസ്താവന.
പമ്പ,പെരിയാര്‍,അച്ചന്‍ കോവില്‍ നദികളില്‍ ഇത് സംബന്ധിച്ച പഠനം സംസ്ഥാന സർക്കാർ നടത്തണം.ഡാമുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ പുനഃക്രമീകരിച്ചാലും പ്രളയം തടയാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദാമോദര്‍ വാലി പദ്ധതിയെ മാതൃകയാക്കി പ്രളയജലം തടയാന്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ നദികളിലും പുതിയ ഡാമുകള്‍ സാധ്യമെന്നാണ് കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്റെ അഭിപ്രായം.
പ്രളയ ജലം തടയുന്നതിന് പമ്പ, അച്ചന്‍കോവില്‍, പെരിയാര്‍ നദികളിലെ പുതിയ അണക്കെട്ടുകള്‍ സഹായിക്കും.ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക പഠനം നടത്തണം. പഠനത്തിനുവേണ്ട സാങ്കേതിക സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ ജലകമ്മീഷന്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യന്‍ നദികളില്‍ പ്രളയം നേരിടാന്‍ നടപ്പിലാക്കുന്ന ഫ്‌ളഡ് മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കാന്‍ സംസ്ഥാന ജലവിഭവ വകുപ്പ് നടപടികള്‍ കൈക്കൊള്ളണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂഘടനയുടെ പരിമിതികള്‍ ഉള്‍കൊണ്ടായിരിക്കണം ഇത് നടപ്പിലാക്കേണ്ടത്.
12 ബില്യൺ ക്യൂബിക് മീറ്റർ വെള്ളം ഒഴുകിയ ഈ പ്രളയത്തിൽ 5.9 ബില്യൺ ക്യൂബിക് മീറ്റർ ആകെ സംഭരണ ശേഷിയുള്ള അണക്കെട്ടുകളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചാലും പ്രളയം തടയാന്‍ സാധിക്കുമായിരുന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണക്കെട്ടുകള്‍ കൈകാര്യം ചെയ്തത രീതിയല്ല പ്രളയകാരണമെന്ന് കണക്കുകള്‍ സഹിതം ജലകമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാപിക്കുമ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയആരോപണങ്ങള്‍ക്ക് കൂടിയാണ് മറുപടിയാകുന്നത്. സമാനമായ ദുരന്തങ്ങള്‍ നേരിടാനുള്ള നിര്‍ദേശങ്ങള്‍ കൂടിയാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here