നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ‌് ‘ഫ‌്ളോറൻസ‌്’ അമേരിക്കൻ തീരത്തോടടുക്കുന്നു. മുൻകരുതലിന്റെ ഭാഗമായി വിർജീനിയ, കരോലിനയുടെ വടക്കുകിഴക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽനിന്ന‌് ജനങ്ങളോട‌് സുരക്ഷിത കേന്ദ്രത്തിലേക്ക‌് മാറാൻ അധികൃതർ നിർദേശിച്ചു.
മേഖലകളിൽനിന്ന‌് 17 ലക്ഷത്തോളം പേർ സുരക്ഷിത സ്ഥാനത്തേക്ക‌് മാറുകയാണ‌്. അതേസമയം, ഫ‌്ളോറൻസ‌് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായാണ‌് വിലയിരുത്തപ്പെടുന്നത‌്.
ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ അതീവനാശം വിതയ‌്ക്കുന്ന കാറ്റഗറി നാലിൽനിന്ന‌് കാറ്റഗറി രണ്ടിലേക്ക‌് മാറ്റി. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ‌് വീശുകയെന്ന‌് ദേശീയ ചുഴലിക്കാറ്റ‌് സെന്റർ അറിയിച്ചു. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതിയിൽ വീശുമെന്നായിരുന്നു നേരത്തെ വിലയിരുത്തിയിരുന്നത‌്.
ചുഴലിക്കാറ്റും മഴയും ആരംഭിച്ചശേഷം മാറിത്താമസിക്കാൻ ശ്രമിക്കാതെ ഉടൻതന്നെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക‌് മാറണമെന്ന‌് നോർത്ത‌് കരോലിന ഗവർണർ റോയ‌് കൂപ്പർ അറിയിച്ചു.
മുൻകരുതലിന്റെ ഭാഗമായി വടക്ക‌്, കിഴക്കൻ കരോലിന, മേരിലൻഡ‌്, ഡിസ‌്ട്രിക‌്സ‌് ഓഫ‌് കൊളംബിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന‌് 38 മുതൽ 50 സെന്റീമീറ്റർവരെ മഴയാണ‌് പ്രതീക്ഷിക്കുന്നത‌്. ഫ‌്ളോറൻസ‌് ചുഴലിക്കാറ്റിനെ നേരിടാൻ അമേരിക്ക തയ്യാറാണെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് അറിയിച്ചു.
ചുഴലിക്കാറ്റുകളുടെ തീവ്രത കണക്കാക്കുന്ന ഒന്നുമുതൽ അഞ്ചുവരെയുള്ള പട്ടികയിൽ നാലാം വിഭാഗത്തിലായിരുന്ന ഫ‌്ളോറൻസ‌് കരയിലെത്തുമ്പോൾ മണിക്കൂറിൽ 253 കിലോമീറ്റർവരെ വേഗത കൈവരിച്ച‌് കാറ്റഗറി അഞ്ചിലേക്ക‌് മാറാമെന്നും വിലയിരുത്തലുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here