കേരളത്തില്‍ പ്രളയ ദുരിത ബാധിതര്‍ക്കായി നാട്ടിലെ നാല് സെന്റ് ഭൂമി നല്‍കി പ്രവാസി മലയാളി.
ഒമാനിലെ കാബൂറയിൽ തൊഴിലാളിയായ തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഭൂമി നല്‍കിയത്.
മസ്കറ്റ് ഇന്ത്യന്‍ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്ന ധനശേഖരണ ക്യാമ്പയ്‌നിൽ വെച്ചായിരുന്നു മസ്ക്കറ്റിലെ കാബൂറയിൽ തൊഴിലാളി ആയ രാജീവ് തൻറെ സ്ഥലത്തിന്റെ രേഖകൾ അധികൃതർക്ക് കൈമാറിയത്.
തന്റെ നാല് സെന്റ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സമ്മതപത്രം കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ പി.എം ജാബിറിന് രാജീവ് കൈമാറി . ഭാര്യ രേഖയുടെ പേരില്‍ തിരുവനന്തപുരത്തുള്ള സ്ഥലമാണ് കൈമാറുകയെന്ന് രാജീവ് പറഞ്ഞു.
കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തികമായി വലിയ പിന്തുണ നല്‍കാന്‍ തനിക്കും കുടുംബത്തിനും സാധിക്കില്ലെങ്കിലും തന്നാല്‍ ആവുന്നത് ചെയ്യുകയാണെന്നും രാജീവ് പറഞ്ഞു. കാബൂറയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുന്ന രാജീവ് 25 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്കായി രാജ്യത്തു ധന ശേഖരണം നടത്തുവാൻ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് മാത്രമേ ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളൂ .
ഇതിനു വേണ്ട പ്രവർത്തനങ്ങൾക്ക് സൂർ , സൊഹാർ , ഇബ്രി സലാല , ഇബ്ര എന്നീ പ്രദേശങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ പി എം ജാബിർ പറഞ്ഞു .ചടങ്ങിൽ വച്ച സൊഹാർ, സഹം തുടങ്ങിയ മേഖലകളിൽ നിന്ന് കേരളം വിങ് ശേഖരിച്ച തുകയുംഇന്ത്യന്‍ സോഷ്യൽ ക്ലബിന് കൈമാറി .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here