ഇന്ത്യക്കാർക്ക‌് കനത്ത തിരിച്ചടിയായി അമേരിക്കയിൽ എച്ച‌് 4 വിസ (ആശ്രിത വിസ) നിർത്തലാക്കുന്നു. എച്ച് 1 ബി വിസയിൽ എത്തിയവരുടെ ജീവിതപങ്കാളികള്‍ക്ക് തൊഴില്‍ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച് 4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കാനാണ‌് ട്രംപ‌് ഭരണകൂടത്തിന്റെ തീരുമാനം.
കൊളംബിയ ജില്ലാ കോടതിയിലാണ് ആഭ്യന്തര സുരക്ഷാവിഭാഗം ഇക്കാര്യം അറിയിച്ചത്. യുഎസിലെ വിവിധ സംസ്ഥാനങ്ങളിലെ ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്ക‌് തീരുമാനം തിരിച്ചടിയാകും.
2015 മുതലാണ് എച്ച‌് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ആശ്രിത വിസയില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കിത്തുടങ്ങിയത്. അമേരിക്കയില്‍ കുടുംബവുമൊത്തുള്ള സ്ഥിരതാമസം നിയമപരമാക്കാന്‍ പത്തു വര്‍ഷത്തിലധികം വേണമെന്നിരിക്കെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇത‌്.
നിലവിൽ എച്ച് 4 വിസയില്‍ തൊഴില്‍ ചെയ്തുവരുന്നവരിൽ 90 ശതമാനവും ഇന്ത്യക്കാരാണ‌്. വിദഗ‌്ധരായ വിദേശ തൊഴിലാളികൾക്ക് മൂന്നു വർഷംവരെ അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന വിസയാണ് എച്ച് 1 ബി. മൂന്നുവർഷം പിന്നിട്ടാൽ ഇത് പുതുക്കാം.
എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരുടെ പങ്കാളികള്‍ക്ക‌് എച്ച് 4 വിസയില്‍ ജോലി ചെയ്യാമെന്ന നിയമം 2015ൽ ഒബാമ സർക്കാരാണ‌് കൊണ്ടുവന്നത‌്. നിയമം നിർത്തലാക്കുമെന്ന‌് ട്രംപ‌് തെരഞ്ഞെടുപ്പുവേളയിൽത്തന്നെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ വിദേശികള്‍ക്കുള്ള എച്ച് 1 ബി വിസയിലും നിയന്ത്രണം തീരുമാനിച്ചു.
അമേരിക്കയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം കുറഞ്ഞതും മിക്ക കമ്പനികളും വിദേശികളെ ആശ്രയിക്കുന്നതുമായിരുന്നു ഈ തീരുമാനത്തിനു കാരണമായി പറഞ്ഞത‌്. എച്ച് 4 വിസ നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികള്‍ അതേ മാസംതന്നെ ആരംഭിക്കുമെന്നും ആഭ്യന്തര സുരക്ഷാവകുപ്പ‌് നേരത്തെ കോടതിയെ അറിയിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.
എച്ച് 4 വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ 90 ശതമാനത്തിനു മുകളിലും എച്ച് 1 ബി വിസയുള്ള ഭർത്താവിനോടൊപ്പം എത്തിയ സ‌്ത്രീകളാണ്. വിദേശ വിദ്യാര്‍ഥികള്‍ക്ക‌് പഠനം പൂര്‍ത്തിയാക്കി ശേഷം പരിശീലനത്തിനായി കൂടുതല്‍ കാലം ചെലവഴിക്കാനുള്ള അനുമതിയും ട്രംപ് നേരത്തെ റദ്ദാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here