രാജ്യത്ത് സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധ രേഖയാക്കണോ എന്നതില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ഇന്ന് വിധി പറഞ്ഞു
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍, എഎന്‍ ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനൊപ്പം ആധാറിനെ പിന്‍തുണച്ചപ്പോള്‍ ഡിവൈ ചന്ദ്രചൂഡ് ആധാറിനെ എതിര്‍ത്തുകൊണ്ട് വിധി പ്രസ്താവം നടത്തി.
ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട് 27 ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് 38 ദിവസത്തെ വാദത്തിനൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്.
ആധാറിന് കര്‍ശന നിയന്ത്രണങ്ങളോടെയാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറാന്‍ കഴിയില്ലെന്നും ആധാര്‍ ഇല്ലാത്തതിനാല്‍ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്കൂള്‍ പ്രവേശനത്തിനും മത്സര പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല. ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ നമ്പറിനും ആധാറിന്‍റെ ആവശ്യമില്ലെന്നും കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞു.
കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ രക്ഷിതാക്കളുടെ അനുവാദം വാങ്ങണമെന്നു ഏകീകൃത തിരിച്ചറിയല്‍ രേഖ പൗരന്‍മാര്‍ക്ക് ഗുണം ചെയ്യും.
ആധാര്‍ വളരെ ചുരുക്കം സ്വകാര്യ വിവരങ്ങള്‍ മാത്രമെ ആവശ്യപ്പെടുന്നുള്ളുവെന്നും ആധാറിനെ അനുകൂലിച്ചുകൊണ്ടുള്ള വിധിപ്രസ്താവത്തില്‍ എകെ സിക്രി പറഞ്ഞു.
അഞ്ചംഗ ബെഞ്ചില്‍ നാല് പേര്‍ ആധാറിനെ അനുകൂലിച്ച് വിധി പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആധാറിനെ എതിര്‍ത്ത് രംഗത്തുവന്നു.
മണിബില്ലായി ആധാര്‍ കൊണ്ടുവന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യതയെന്ന പൗരന്‍റെ മൗലികാവകാശത്തിന് ഇത് ഭീ്യണിയാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
വാദം പൂര്‍ത്തിയായി നാല് മാസത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. വിഖ്യാതമായ കേശവാനന്ദ ഭാരതി കേസിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം കേള്‍ക്കലാണ് ആധാറുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത് എന്ന് ബാര്‍ ആന്‍ഡ് ബഞ്ച് പറയുന്നു.
ആധാറിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന കേസില്‍ സുപ്രീം കോടതി വാദം പൂര്‍ത്തിയാക്കിയത് മേയ് 10നാണ്.
പൗരന്‍റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധിയില്‍ ആധാര്‍ ഭരണഘടനാപരമായ സ്വകാര്യത ലംഘിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഇത് ഗൗരവത്തോടെ ഭരണഘടന ബഞ്ച് കാണുകയും ചെയ്തിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിതത്തിന്‍റെയും വ്യക്തി സ്വാന്ത്ര്യത്തിന്‍റെയും അവിഭാജ്യ ഘടകമാണെന്നും ഭരണഘടനയുടെ 21ാം അനുഛേദം ഇത് ഉറപ്പുനല്‍കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
അതേസമയം ദേശീയ സുരക്ഷയ്ക്കപ്പുറം പൗരന്മാരുടെ വിവരം ശേഖരിക്കുന്നതില്‍ ഗവണ്‍മെന്റിന് യുക്തിസഹമായ കാരണങ്ങളുണ്ടാകാമെന്ന നിരീക്ഷണവും 2017 ഓഗസ്റ്റ് 24ന്‍റെ വിധിയില്‍ സുപ്രീം കോടതി നടത്തിയിരുന്നു.
ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, പാസ്‌പോര്‍ട്ട് പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഇതുവരെ 100 കോടിയിലധികം ഇന്ത്യക്കാര്‍ ആധാറിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. എങ്കിലും അവശ്യ സേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്നത് അന്തിമ വിധി വരും വരെ സുപ്രീം കോടതി തടഞ്ഞിരിക്കുകയാണ്.
വിധി പ്രസ്താവത്തിലെ പ്രധാന പരാമര്‍ശങ്ങള്‍
സ്കൂള്‍ പ്രവേശത്തിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല
സിബിഎസ്ഇ നീറ്റ് തുടങ്ങിയ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല
മൊബൈലിനും ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്
രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ല
പാന്‍ കാര്‍ഡിനും ഇന്‍കം ടാക് സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും ആധാര്‍ ആവശ്യം.
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ആധാറില്ലെന്നതിനാല്‍ നിഷേധിക്കരുത്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുത്.
ആധാറിന് വേണ്ടി ആരേയും നിര്‍ബന്ധിക്കാനാവില്ല.
ദേശ സുരക്ഷയുടെ പേരിലും ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ല.
ആധാര്‍ മണി ബില്ലായി പാസാക്കിയത് ഭരണഘടനയോടുള്ള വഞ്ചനയെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here