ആരുമറിയാതെ ഒരു ദശാബ്ദത്തോളം പ്രണയിച്ച ബാഡ്മിന്‍റണ്‍ താരങ്ങളായ സൈന നെഹ്വാളിനും പി കശ്യപിനും പ്രണയ സാഫല്യം.
ഡിംസബർ 16ന് ഏറ്റവും അടുത്ത ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കശ്യപ് സൈനയെ താലി ചാര്‍ത്തും.
പിന്നീട് ഡിസംബര്‍ 21ന് അതിഥികള്‍ക്കായി വിവാഹ സത്കാരം നടത്തും. ഇരു കുടുംബങ്ങളുടെയും അംഗീകാരത്തോടെയാണ് വിവാഹം.
പി ഗോപീചന്ദിന്‍റെ ബാഡ്മിന്‍റണ്‍ അക്കാദമയില്‍ കണ്ടുമുട്ടിയ കശ്യപും സൈനയും 2005ലാണ് പ്രണയത്തിലാകുന്നത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു.
എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറവും അക്കാദമിക്കും പുറത്തുപോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.
ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസിൽ സ്വർണം നേടിയ ശേഷം കശ്യപിന് തന്‍റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.
ഇരുപത്തിയെട്ടുകാരിയായ സൈന ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങളും സൈനയുടെ അക്കൗണ്ടിലുണ്ട്.
അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.
സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍-ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്, വോളിബോള്‍ താരം പ്രതിമ സിങ്ങ്-ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്-പവന്‍ കുമാര്‍ എന്നിവരാണ് ഇതിന് മുമ്പ് വിവാഹിതരായ ഇന്ത്യന്‍ കായിക താരങ്ങള്‍.
ബാഡ്മിന്‍റണ്‍ താരങ്ങളായ ജ്വാല ഗുട്ടയും ചേതന്‍ ആനന്ദും വാഹിതരായിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here