കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടുത്ത ബുധനാഴ്ച വിധി പറയും.
അന്വേഷണവുമായി ബിഷപ്പ് പൂർണമായും സഹകരിച്ചെന്നും തുടർന്നും സഹകരിക്കുമെന്നും കോടതി മുന്നോട്ടുവെക്കുന്ന ഉപാധികൾ അംഗീകരിക്കാമെന്നും ബിഷപ്പ് കോടതിയിൽ ബോധിപ്പിച്ചു.
കന്യാസ്ത്രീക്കെതിരെ ലഭിച്ച ഒരു പരാതിയിൽ നടപടി സ്വീകരിച്ചതിന്‍റെ പ്രതികാരമായാണ് തനിക്കെതിരെയുള്ള പരാതിയെന്നും പ്രതികാരബുദ്ധിയോടെയുള്ള കേസാണിതെന്നും തെളിവില്ലാതിരുന്നിട്ടും പൊതുജനവികാരം ഭയന്നാണ് അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ആരോപിച്ചു.
കേസന്വേഷണം പുർത്തിയായിട്ടില്ലന്നും നിർണായക ഘട്ടത്തിലാണന്നും പ്രോസിക്യൂഷൻ അറിയിച്ചു. ബിഷപ്പ് സ്വാധീനമുള്ളയാളാണന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഏതാനും പേരുടെ രഹസ്യമൊഴി എടുക്കാനുണ്ടന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. സത്യസന്ധമായ അന്വേഷണമാണ് നടന്നതെന്നും തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ബിഷപ്പിനെതിരെ കുടുതൽ അന്വേഷണം നടത്താനുണ്ടന്നും ജലന്ധറിലും അന്വേഷിക്കേണ്ടതുണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here