“ആ ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയാന്‍ ബാലുവിന് കഴിഞ്ഞില്ല, അന്നു തന്നെ ലക്ഷ്മിയെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് വന്നു; പിറ്റേന്ന് വിവാഹം

സംഗീതവും പ്രണയവും ബാലുവിന് ജീവവായു തന്നെ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ പഠിക്കുമ്പോഴായിരുന്നു ലക്ഷ്മിയെ കണ്ടുമുട്ടിയത്. അത് പിന്നീട് പിരിയാനാവാത്ത പ്രണയമായി മാറി. എന്നാല്‍ പൊടുന്നനെ ലക്ഷ്മിക്ക് വിവാഹാലോചനകള്‍ മുറുകിയതോടെ എന്തു ചെയ്യുമെന്നറിയാതെ ഇരുവരും പകച്ചു നിന്നു.

എന്തിനും ഏതിനും ഒപ്പം ഉണ്ടായിരുന്ന ബാലുവിന്റെ ട്യൂഷന്‍ മാസ്റ്റര്‍ വിജയമോഹന്‍ അപ്പോഴും അവനെ കൈവിട്ടില്ല. ലക്ഷ്മിയുടെ വീട്ടില്‍ പോയി പെണ്ണു ചോദിക്കാനുള്ള ധൈര്യമുണ്ടോ എന്നായിരുന്നു മാഷിന്റ ചോദ്യം.

മാഷിനൊപ്പം ലക്ഷ്മിയുടെ വീട്ടില്‍ എത്തി അമ്മയേയും അച്ഛനേയും കണ്ടു സംസാരിച്ചുവെങ്കിലും കുട്ടിക്കളി മാറാത്ത പയ്യന് മകളെ നല്‍കാന്‍ അവര്‍ക്കു സമ്മതമായിരുന്നില്ല. ലക്ഷ്മിയുടെ അമ്മയുടെ സങ്കടം കണ്ട ബാലു മാഷിനേയും കൂട്ടി അവിടെ നിന്നിറങ്ങി.

ലക്ഷ്മിക്കു വന്ന ആലോചന ഏതാണ്ട് ഉറപ്പിക്കും എന്ന ഘട്ടം കൂടിയായിരുന്നു അത്. പിരിയുന്ന കാര്യം ആലോചിക്കാന്‍ പോലും ആയിരുന്നില്ല ഇരുവര്‍ക്കും.

അപ്പോഴും പ്രിയപ്പെട്ട മാഷിന്റെ ചോദ്യം ധൈര്യമുണ്ടോ ലക്ഷ്മിയെ ഇറക്കിക്കൊണ്ടുപോരാന്‍ എന്നായിരുന്നു? ആ ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയാന്‍ ബാലുവിന് ആകുമായിരുന്നില്ല. അന്നു തന്നെ ലക്ഷ്മിയെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് വന്നു മാഷിന്റെ വീട്ടില്‍ താമസിപ്പിച്ചു. പിറ്റേന്ന് വിവാഹം..

എല്ലാ ഒരുക്കങ്ങള്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ മുന്‍പന്തിയില്‍. സാരി, താലിമാല എല്ലാം അന്നു രാത്രി തന്നെ തയ്യാറാക്കി. ഇതിനിടയില്‍ മാഷ് ബാലുവിന്റെ അച്ഛനെ ചെറുതായി കാര്യമറിയിച്ചിരുന്നു. ബാലുവിന്റെ ഇഷ്ടം നടക്കട്ടെ എന്നായിരുന്നു അവരുടെ ആഗ്രഹം.

എന്നാല്‍ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ അവരും എത്തിയില്ല. രാവിലെ മാഷിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇരുവരും വിവാഹ വേദിയിലേക്ക്. ജനറല്‍ ആശുപത്രിക്ക് സമീപമുള്ള റെഡ്‌ക്രോസിന്റെ ഓഫീസില്‍ വച്ചായിരുന്നു രജിസ്റ്റര്‍ വിവാഹം. അവിടെ നിന്ന് നേരെ ചെറിയച്ഛന്റെ വീട്ടിലേക്ക്. പിന്നീട് രണ്ടാഴ്ചക്കുശേഷം തന്റെ മാഷിന്റെ വീട്ടിലേക്ക്.

അഞ്ചുമാസം അവിടെയായിരുന്നു താമസം. ഇതിനിടയില്‍ നീയറിയാന്‍ എന്ന ആദ്യ ആല്‍ബം പുറത്തിറക്കി. അവിടെ നിന്ന് ബാലു തന്റെ പടവുകള്‍ ഒരോന്നായി ചവിട്ടിക്കയറുകയായിരുന്നു..

പക്ഷെ ഇപ്പോള്‍, പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച തന്റെ പൊന്നോമയുടെ മുഖം അവസാനമായി ഒരുനോക്കു കാണാനാകാതെ, എന്നും നെഞ്ചേറ്റിയ പ്രണയിനിക്ക് എന്തു സംഭവിച്ചു എന്നറിയാതെ ബാലു യാത്രയായി, ലക്ഷ്മിയെ തനിച്ചാക്കി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News