നല്ല പ്രൊജക്ട് വരികയാണെങ്കില്‍ അഭിനയിക്കാന്‍ തയ്യാര്‍; സംഗീതമാണ് തട്ടകം; വിശേഷങ്ങള്‍ പങ്കുവെച്ച് മഞ്ജരി

തെന്നിന്ത്യക്ക്, പ്രത്യേകിച്ച് മലയാളക്കരയ്ക്ക് ഒരുപിടി നല്ല പാട്ടുകള്‍ സമ്മാനിച്ച കലാകാരിയാണ് മഞ്ജരി. ഇളയരാജ സിനിമാ സംഗീത രംഗത്തേക്ക് കൈ പിടിച്ചു നടത്തിക്കുമ്പോള്‍ മഞ്ജരിക്ക് പ്രായം 19 വയസ്.

സിനിമാ സംഗീതത്തിലെ അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ മികച്ച ഗായികക്കുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടാന്‍ മഞ്ജരിക്കായി. പിന്നീടങ്ങോട്ട് നിരവധി നല്ല ഗാനങ്ങള്‍. തിരക്കുകള്‍ക്കിടയില്‍ പോലും മഞ്ജരി സംഗീതത്തിലെ പുതുവഴികളെ തേടിക്കൊണ്ടേയിരുന്നു. അതൊരു സപര്യ തന്നെയാണ്. കേരളത്തിലും മുംബൈയിലുമായി ജീവിക്കുന്ന മഞ്ജരി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.

മഞ്ജരി അടിസ്ഥാനപരമായി ഒരു ഗായികയാണ്. എന്നാല്‍ ഇപ്പോള്‍ ഫാഷന്‍ രംഗത്തും

അടിസ്ഥാനപരമായി ഞാനൊരു സംഗീതജ്ഞയാണ്. അന്നും ഇന്നും എന്നും സംഗീതജ്ഞയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ഫാഷനെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ ഒരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ലല്ലോ.

എല്ലാവര്‍ക്കും ഒരുങ്ങി നടക്കാന്‍ ഇഷ്ടമാണ്. ഒരു സാധാരണ വ്യക്തിയെ പോലെ തന്നെ ഞാനും എന്റെ അപ്പിയറന്‍സ് നന്നാവുന്നതില്‍ സന്തോഷിക്കുന്നു. മുംബൈയിലേക്ക് വന്നതിന് ശേഷമായിരിക്കണം ഫാഷന്‍ കൂടുതലായി ശ്രദ്ധിച്ച് തുടങ്ങുന്നത്. ഫാഷന്‍ ശ്രദ്ധിക്കാനല്ല ഞാന്‍ മുംബൈയില്‍ വന്നത്.

ഞാനിപ്പോഴും മുംബൈയില്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഏതു കാലഘട്ടത്തിലും ആ കാലഘട്ടത്തിന് അനുയോജ്യമായി എല്ലാവരും ഒരുങ്ങി നടക്കാറുണ്ട്. ഞാന്‍ ഫാഷന്‍ ശ്രദ്ധിക്കാറുണ്ട്. I like being fashionable. ഞാന്‍ ഫാഷനബിള്‍ ആയി എന്ന് താങ്കള്‍ക്ക് തോന്നിയെങ്കില്‍ ഞാനത് കോപ്ലിമെന്റ് ആയി എടുക്കുന്നു.

സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മഞ്ജരി. പോസ്റ്റുകള്‍, ഇന്‍സ്റ്റാഗ്രാമിലെ ഡബ്‌സ്മാഷ് തുടങ്ങിയവ. മാത്രമല്ല ഹാസ്യത്തെ നല്ല പോലെ ആസ്വദിക്കുന്നയാളാണ് മഞ്ജരി

സംഗീതം കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഹാസ്യമാണ്. ഹാസ്യമില്ലാത്ത ജിവിതത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല.

താങ്കള്‍ പറഞ്ഞു ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഡബ്‌സ്മാഷ് പോലുളളവ കാണാറുണ്ട് എന്ന്. ഇതു മാത്രമല്ല, ഇതിന്റെ വലിയ ശേഖരം എന്റെ കൈയ്യില്‍ ഉണ്ട്. ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടിച്ചേരുമ്പോള്‍ ഇതുപോലത്തെ നിരവധി നിമിഷങ്ങള്‍ ഉണ്ടാകാറുണ്ട്. അവര്‍ നിര്‍ബന്ധിക്കുമ്പോഴാണ് വല്ലപ്പോഴും ഒരു ഡബ്‌സ്മാഷ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്.

അല്ലാതെയുളളവ ഞാനെന്റെ ഫോണില്‍ കണ്ട് ചിരിക്കും. സിനിമാ കോമഡികള്‍, മറ്റുളളവര്‍ ചെയ്യുന്ന ഡബ്‌സ്മാഷ് ഇതൊക്കെ ആസ്വദിക്കുന്ന ആളാണ് ഞാന്‍.

തമാശ ഒഴിഞ്ഞ ജീവിതമെനിക്കില്ല. എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. മഞ്ജരിയുടെ കൂടെ സിനിമ കാണാന്‍ പോയാല്‍ ഡയലോഗുകള്‍ മിസ് ആകുമെന്ന്. കാരണം അങ്ങിനെ ഞാന്‍ കോമഡികള്‍ ആസ്വദിച്ച് ചിരിക്കും. ചെറിയ കുട്ടികളെ പോലെയാണ് ഞാന്‍. ഹാസ്യം അതിന്റെ എക്‌സ്ട്രീം ലെവലില്‍ ആസ്വദിക്കുന്ന ആളാണ് ഞാന്‍.

മഞ്ജരിയുടെ പുതിയ പ്രൊജക്ടിനെ പറ്റി

ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന സിനിമയാണ് എന്റെ പുതിയ പ്രൊജക്ട്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദീപാങ്കുരനാണ്. ബി ആര്‍ പ്രസാദിന്റേതാണ് വരികള്‍. നല്ലൊരു മെലഡിയാണ് ഞാന്‍ ഈ ചിത്രത്തില്‍ പാടിയിരിക്കുന്നത്. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും. അതിന് വേണ്ടി കാത്തിരിക്കുന്നു. എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ക്കുന്നു.

മുംബൈ വാസം മലയാളത്തില്‍ നിന്ന് അകലം കൂട്ടുന്നുണ്ടോ ?

മുംബൈയില്‍ ഞാന്‍ ഉപരിപഠനത്തിന് വേണ്ടി വരുന്നുവെന്നേയുളളൂ.മിക്ക സമയങ്ങളിലും ഞാന്‍ കേരളത്തിലുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമായി. ഞാന്‍ കേരളം വിട്ട് ഒരിക്കലും പോകില്ല. മലയാളികള്‍ എനിക്ക് തന്ന സംഗീത ജീവിതം എന്നും ഞാന്‍ കാത്ത് സൂക്ഷിക്കും.

അതൊരിക്കലും കൈമോശം വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതു കഴിഞ്ഞിട്ടേയുളളു വേറെ എന്തും. ഞാന്‍ എവിടെയെങ്കിലും പോയെന്നോ മലയാള സിനിമ വിട്ടെന്നോ വിചാരിക്കരുത്. എനിക്ക് നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രോത്സാഹനവും എപ്പോഴും വേണം. ഒരുപാട് ഗനങ്ങള്‍ മലയാളികള്‍ക്ക് വേണ്ടി പാടണം എന്നാണ് എന്റെ ആഗ്രഹം.

മഞ്ജരിയില്‍ ഒരു അഭിനേതാവുണ്ട്. അത് ആല്‍ബങ്ങളില്‍ വ്യക്തമാണ് താനും. ഒരു പ്രൊജക്ട് കിട്ടിയാല്‍ അഭിനയിക്കുമോ

അഭിനേതാവ് എന്നിലുണ്ട് എന്ന കോപ്ലിമെന്റ്് തന്നതില്‍ നന്ദി. എന്തായാലും സംഗീതം മറന്നുകൊണ്ട് ഞാനത് ചെയ്യില്ല. എന്നാല്‍ എല്ലാവരുടേയും അനുഗ്രഹവും പിന്തുണയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നല്ല പ്രൊജക്ട് വരികയാണെങ്കില്‍ ഞാനത് സ്വീകരിക്കുന്നതായിരിക്കും.

ചില വ്യക്തി വിശേഷങ്ങളിലേക്ക്ഒരു എന്‍ആര്‍ഐയില്‍ നിന്ന് തിരുവനന്തപുരം വുമണ്‍സ് കോളേജിലേക്കുളള പറിച്ചുനടല്‍ എത്രത്തോളം ശ്രമകരമായിരുന്നു

മസ്‌ക്കറ്റിലായിരുന്നു എന്റെ സ്‌കൂള്‍ ജിവിതം. അതിന് ശേഷം തിരുവനന്തപുരത്ത് വുമണ്‍സ് കോളേജിലേക്ക് വന്ന് ജോയിന്‍ ചെയ്തു. മസ്‌ക്കറ്റില്‍ കുറേ കൂടി റിസേര്‍വ്ഡ് ജീവിതം ആയിരുന്നു. 2013ലാണ് ഞാന്‍ കോളേജില്‍ ചേരുന്നത്.

അതിന്റെ കൂടെ തന്നെ സിനിമയില്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. ടിവി ഷോയൊക്കെ ചെയ്യാന്‍ തുടങ്ങിയപ്പോഴും ഞാന്‍ റിസേര്‍വ്ഡ് ആയിരുന്നു. അതോടെ ചിലരെങ്കിലും അഹങ്കാരിയെന്നൊക്കെ വിളിക്കാന്‍ തുടങ്ങി. രണ്ടു മൂന്ന് കൊല്ലം ശരിക്കും ഞാന്‍ കണ്‍ഫ്യൂഷനില്‍ ആയിരുന്നു.

എന്താണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നതായിരുന്നു കണ്‍ഫ്യൂഷന്‍. അഹങ്കാരിയാണ് ഞാനെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വിഷമമൊക്കെ തോന്നിയിട്ടുണ്ട്. ഞാനാരേയും ഉപദ്രവിക്കാനോ വിഷമിപ്പിക്കാനോ നിന്നിട്ടില്ല. വിഷമം മാറാന്‍ സമയമെടുത്തു.

പിന്നെ പിന്നെ ഞാനതൊക്കെ പഠിച്ചു. നമ്മളോടുളള ആളുകളുടെ മനോഭാവത്തിനും ഇഷ്ടത്തിനുമൊക്കെ അനുസരിച്ച് മാറാന്‍ ഞാന്‍ ശ്രമിച്ചു. എന്നിലെ സംഗീതം ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. വ്യക്തിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരുടെ അനുഗ്രഹവും സ്‌നേഹവുമാണ് എന്റെ കരിയറിലെ വിജയം.

എന്നെ വ്യക്തിപരമായി അറിയാവുന്ന ആരും പറയില്ല ഞാനൊരു അഹങ്കാരിയാണെന്ന്. ഇത്രയും കുട്ടിത്തം ഉളള ആളെ കാണാന്‍ കഴിയില്ല’ എന്നേ എന്നെ അറിയുവര്‍ പറയൂ.

ഗുരുക്കന്മാരെ കുറിച്ചുളള ഓര്‍മ്മകള്‍

എന്റെ സംഗീത ജീവിതം തുടങ്ങുന്നത് രണ്ട് വയസിലാണ്. അമ്മ പറഞ്ഞ ഓര്‍മ്മയാണ്, രണ്ട് വയസിലാണ് അമ്മ എന്നെ പാട്ട് പഠിപ്പിക്കാന്‍ ഒരു ടീച്ചറുടെ അടുത്ത് കൊണ്ടു പോകുന്നത്.

എന്നിലെ സംഗീതം കണ്ടെത്തിയത് എന്റെ അമ്മയാണ്. എന്റെ ആദ്യഗുരു അമ്മ തന്നെയാണ്. ഷാംല വിനോദ്കുമാര്‍ എന്ന ടീച്ചറിനടുത്താണ് ആദ്യമായി സംഗീതം പഠിക്കാനെത്തുന്നത്.ആ ടീച്ചറിനടുത്ത് കര്‍ണാടക സംഗീതം പഠിക്കാന്‍ തുടങ്ങി. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദാസങ്കിള്‍ എന്റെ പാട്ട് കേള്‍ക്കുന്നത്.

സംഗീതമാണ് കുട്ടിയുടെ പ്രൊഫഷന്‍ എന്ന് പറഞ്ഞ് അതൊരു സീരിയസായ പഠനമാക്കുന്നത് അദ്ദേഹമാണ്. ചെറുപ്പത്തില്‍ പാട്ടും ഡാന്‍സുമൊക്കെ പഠിക്കാന്‍ പോകുന്നത് പോലെ ഞാനും പോയതാണ്. എന്നാല്‍ ദാസങ്കിളാണ് അമ്മയോട് പറഞ്ഞത് മഞ്ജരിയെ സംഗീതം നന്നായി പഠിപ്പിക്കണം. ഇത് തന്നെയാണ് പ്രൊഫഷന്‍ എന്നുളളത്.

പിന്നീട് മസ്‌കറ്റില്‍ സ്‌കൂള്‍ പഠനം തുടങ്ങുന്ന കാലത്താണ് ഹിന്ദുസ്ഥാനി സംഗീതത്തോടുളള ആഭിമുഖ്യത്തിന് വഴിയൊരുങ്ങുന്നത്. ഉസ്താദ് ഖാലിദ് അന്‍വര്‍ ജാന്‍ ആണ് ഹിന്ദുസ്ഥാനി എനിക്ക് പരിചയപ്പെടുത്തുന്നത്.

എന്റെ സംഗീത ജീവിതത്തിലെ ഓരോ വിജയവും എന്റെ ഗുരുക്കന്മാര്‍ക്കാണ് ഞാന്‍ സമര്‍പ്പിക്കുന്നത്. അവരില്ലാതെ എനിക്കൊരിക്കലും ഇങ്ങിനെ പാടാന്‍ സാധിക്കില്ല.ഇന്നും ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥന്‍ സാര്‍, ഓമനക്കുട്ടി ടീച്ചര്‍ അതുപോലെ ഒരുപാട് ഗുരുക്കന്മാരുടെ കീഴില്‍ പഠിക്കാനുളള അവസരം എനിക്ക് ലഭിച്ചു. എന്റെ ജീവിതത്തിലെ ഭാഗ്യം എന്നത് ഇവരുടെയൊക്കെ കീഴില്‍ പഠിക്കാന്‍ സാധിച്ചുവെന്നതാണ്.

ഇപ്പോള്‍ മുംബൈയിലെ കിരാന ഖരാനയിലെ രമേശ് ജൂലെ എന്ന് പറഞ്ഞ ഗുരുവിന്റെ അടുത്താണ് പഠിക്കുന്നത്. ഒരുപാട് ഗുരുക്കന്മാര്‍ എനിക്കുണ്ട്. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ സ്വത്ത്.

സിനിമാ ഗാന രംഗത്ത് ഇളയരാജയെ പോലുളള അതികായരുടെ കൂടെ ജോലി ചെയ്തുഅനുഭവം

സിനിമാ സംഗീത രംഗത്ത് നമ്മള്‍ ഇഷ്ടപ്പെടുന്ന നിരവധി സംഗീത സംവിധായകര്‍ ഉണ്ട്. അങ്ങിനെ നോക്കുകയാണെങ്കില്‍ ഒരുപാട് ഭാഗ്യം ചെയ്ത കുട്ടിയാണ് ഞാന്‍. എനിക്ക് ദേവരാജന്‍ മാഷുടെ സംഗീതത്തില്‍ പാടാന്‍ അവസരം ഉണ്ടായിട്ടുണ്ട്.

അര്‍ജുനന്‍ മാഷുടേയുംശ്രീകുമാരന്‍ തമ്പി സാറിന്റെയും കൂടെ ജോലി ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ഇളയരാജ സാറാണ് എനിക്ക് സിനിമയിലേക്ക് ഇന്‍ട്രോഡക്ഷന്‍ തരുന്നത്. മലയാളം, തമിഴ്,കന്നട ഭാഷകളില്‍ എനിക്ക് ഇന്‍ട്രോഡക്ഷന്‍ കിട്ടുന്നത് ഇളയരാജ സാറിലൂടെയാണ്.

എംജി രാധാകൃഷ്ണന്‍ സാര്‍, വിദ്യാസാഗര്‍ സാര്‍, രവീന്ദ്രന്‍ മാഷ്, കൈതപ്രം സാര്‍, രമേശ് നാരായണന്‍ സാര്‍…രമേശ് നാരായണന്‍ സാറിന്റെ പാട്ടിനാണ് എനിക്ക് ആദ്യമായി സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്, എം ജയചന്ദ്രന്‍ സാര്‍, ബിജിപാല്‍ സാര്‍ തുടങ്ങി ഒരു പാട് സംഗീത സംവിധായകരോടൊത്ത് ജോലി ചെയ്യാന്‍ എനിക്ക് പറ്റിയിട്ടുണ്ട്.

എന്റെ ആദ്യകാലഘട്ടത്തിലെ പാട്ടില്‍ ഒന്നാണ് മോക്ഷം എന്ന ചിത്രത്തില്‍ ബാലഭാസ്‌കര്‍ സംഗീത സംവിധാനം ചെയ്ത ഗാനം.മൂന്ന് തലമുറ സംഗീത സംവിധായകരോടൊത്ത് ജോലി ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇത് ഈശ്വരാധീനം എന്ന് തന്നെ ഞാന്‍ കരുതുന്നു.

മഞ്ജരിയില്‍ ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയുണ്ട്. ആ വഴിക്കുളള ചിന്തകള്‍

സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് വലിയ പുണ്യ പ്രവര്‍ത്തനമാണ്. വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here