അനിയത്തിയോട് സ്നേഹക്കൂടുതല്‍ കാരണം പതിനെട്ടുകാരന്‍ മാതാപിതാക്കളേയും സഹോദരിയേയും കൊന്നുതളളി. കഴിഞ്ഞ ബുധനാഴ്ച ദില്ലിയിലെ കുഞ്ചിലെ വസതിയില്‍ വെച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട കേസിലാണ് പതിനെട്ടുകാരന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
മാതാപിതാക്കൾക്ക് അനിയത്തിയോട് സ്നേഹക്കൂടുതല്‍ തോന്നിയതിനാലാണ് കൊലപാതകമെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 18 കാരന്‍ ക്രൂരത നിറഞ്ഞ കമ്പ്യുട്ടര്‍ ഗെയിമുകൾക്ക് അടിമയായിരുന്നെന്നും കണ്ടെത്തി. അതിക്രൂരമായാണ് മാതാപിതാക്കളെയും സഹോദരിയേയും പിടിയിലായ സൂരജ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
പിതാവ് മിതിലേഷ് വർമ(45), മാതാവ് സിയാ വർമ( 40), സഹോദരി നേഹാ വർമ (15) എന്നിവരെയാണ് സൂരജ് കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന മൂവരേയും സൂരജ് ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സൂരജ് കയ്യില്‍ മുറിവുണ്ടാക്കി പൊലീസിനെ തെറ്റിധരിപ്പിക്കുന്നതിനും ശ്രമം നടത്തി.
മോഷണശ്രമത്തിനി മാതാപിതാക്കളെ പുറത്തുനിന്നെത്തിയവര്‍ കൊലപ്പെടുത്തിയെന്നാണ് സൂരജ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ സത്യം പുറത്താവുകയായിരുന്നു. വാതില്‍ മുറിക്കുളളിന്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നതാണ് പൊലീസിന് സംശയമുണ്ടാക്കിയത്.
മാതാപിതാക്കൾ അനിയത്തിയോട് സ്നേഹക്കൂടുതല്‍ പ്രകടിപ്പിച്ചതാണ് സൂരജിനെ പ്രകോപിപ്പിച്ചത്. പഠനത്തിന്‍റെ പേരില്‍ സൂരജിനെ സ്ഥിരമായി ശകാരിക്കുന്നതും കാരണമായി. ഇതിനിടെ പരീക്ഷകളിന്‍ പരാജിതനായതോടെ പുതിയ വീടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിന്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതും പക വളര്‍ത്തിയെന്ന് പൊലീസ് പറയുന്നു. സൂരജ് പുറത്തുപോകുന്നതും കൂട്ടുകാരുമായി അധിക സമയം ചെലവിടുന്നതും മാതാപിതാക്കൾ വിലക്കിയിരുന്നു.
എന്നാല്‍ സൂരജിന് സ്കൂളിന് സമീപം വാടകയ്ക്ക് മുറിയുണ്ടായിരുന്നതായും. കൂട്ടുകാരുമായി ഇവിടെ ചെലവഴിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ക്രൂരമായ കമ്പ്യൂട്ടര്‍ ഗെയിമുകൾക്ക് അടിമയായ സൂരജ് മുറിയില്‍ ടിവി ഉൾപ്പെടെ ഇതിനുളള സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയതെന്നും പൊലീസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here