ദില്ലിയില്‍ മലയാളി വീട്ടമ്മയ്ക്കും മകനും നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കും നേരേയും ആക്രമണം

ദില്ലി: ദില്ലിയില്‍ മലയാളി വീട്ടമ്മയ്ക്കും മകനും ഭര്‍തൃവീട്ടുകാരുടെ മര്‍ദനമേറ്റു.

ജീവനാംശം ആവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ സ്വദേശിയായ ഭര്‍ത്താവിന്റെ വീടിന് മുമ്പില്‍ ധര്‍ണ്ണയിരുന്ന കോഴിക്കോട് സ്വദേശിയായ ഷൈനിയേയും മകനേയുമാണ് ആക്രമിച്ചത്. ഭര്‍ത്താവ് വിജേന്ദറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഷൈനി ആരോപിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കും നേരേയും ആക്രമണം ഉണ്ടായി.

കോഴിക്കോട് സ്വദേശിയായ ഷൈനി 22 വര്‍ഷം മുമ്പാണ് ദില്ലി സ്വദേശിയായ വിജേന്ദറിനെ കല്യാണം കഴിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിജേന്ദര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്തോടെ ഷൈനിയും ഏകമകനും വഴിയാധാരമായി. ഭര്‍ത്താവിന്റെ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഷൈനിയേയും മകനേയും അംഗീകരിക്കുന്നില്ല. മകന്റെ എഞ്ചിനിയറിംങ്ങ് പഠനം നിലച്ചു. വാടക വീട്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ഇറക്കി വിടാമെന്ന് അവസ്ഥ.

ഇതേ തുടര്‍ന്നാണ് ജീവനാംശം ആവശ്യപ്പെട്ട് ഷൈനിയും മകനും കോടതിയെ സമീപിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഷൈനിയേയും മകനേയും ഒപ്പമുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തക ദീപാ മനോജിനേയും ഭര്‍ത്തൃ വീട്ടുകാര്‍ ആക്രമിച്ചത്.

ഇരുവര്‍ക്കും പരിക്കുണ്ട്.ഷൈനിവിജേന്ദര്‍ വിവാഹം അംഗീകരിക്കാത്ത ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇതിനിടയില്‍ വിജേന്ദറിനെ കൊണ്ട് മറ്റൊരു കല്യാണം കഴിപ്പിച്ചിരുന്നു. ഇക്കാര്യം ഷൈനി അറിഞ്ഞത് വളരെ വൈകിയാണ്. ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷൈനി പറഞ്ഞു.

ആക്രമണ വിവരമറിഞ്ഞെത്തിയ മാധ്യമങ്ങള്‍ക്ക് നേരേയും ബന്ധുക്കളും ഗുണ്ടകളും തിരിഞ്ഞു. പിന്നീട് പോലീസ് എത്തിയ ശേഷമാണ് അക്രമണം അവസാനിപ്പിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാരോട് ഹാജരാകാന്‍ കോടി ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News