കഠാരയുടെ രാഷ്ട്രീയം സെെമണ്‍ ബ്രിട്ടോയെ കുത്തി വീ‍ഴ്ത്തിയിട്ട് 35 വര്‍ഷം; ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വെെറലാകുന്നു

കഠാരയുടെ രാഷ്ട്രീയം സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ് എന്ന സൈമൺ ബ്രിട്ടോയെ കുത്തി വീ‍ഴ്ത്തിയിട്ട് 35 വർഷങ്ങളാകുന്നു. 1983 ഒക്‌ടോബര്‍ 14 ന് ആണ് അന്നത്തെ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ലോ കോളേജ് വിദ്യാർത്ഥിയും ആയിരുന്ന സൈമൺ ബ്രിട്ടോയെ കോൺഗ്രസ്സ് പ്രവർത്തർ കുത്തിവീ‍ഴത്തുന്നത്.

നീണ്ട ചികിൽസക്ക് ശേഷം പാതി തളർന്ന ശരീരവും ഉറച്ച രാഷ്ട്രീയ ബോധവുമായി ബ്രിട്ടോ ഇപ്പോഴും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവമാണ്.

കാലങ്ങൾക്കിപ്പുറം നിറം മാറിയെത്തിയ കഠാരയുടെ രാഷ്ട്രീയക്കാർ അഭിമന്യുവെന്ന വിദ്യാർഥി നേതാവിനെ കുത്തിവീ‍ഴ്ത്തിയപ്പോ‍ഴും ചക്രക്കസേരയിലിരുന്ന് പ്രതിഷേധിക്കുന്ന സൈമണ്‍ ബ്രിട്ടോയെന്ന കരളുറപ്പുള്ള കമ്മ്യൂണിസ്റ്റുകാരനെ നമ്മൾ കണ്ടു.

സൈമൺ ബ്രിട്ടോ നേരിട്ട ആക്രമണത്തിന് 35 വര്ഷം പിന്നിടുമ്പോൾ എഴുത്തുകാരിയും, ബ്രിട്ടോയുടെ സഹധർമിണിയുമായ സീന ഭാസ്കർ എഴുതിയ ഫേസ്ബുക് കുറിപ്പ് ആരാണ് സൈമണ്‍ ബ്രിട്ടോ എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.

ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വർഷം.

അതിജീവിയ്ക്കുക അത് അത്ര എളുപ്പമുള്ള കാര്യമാണൊ? അതും മറ്റുള്ളവർക്ക് ഊർജ്ജം പകർന്നു നൽകി; ഇപ്പോഴും വ്യക്തമായ ആശയ തെളിമയോടും രാഷ്ട്രീയ ബോധത്തോടും ജീവിയ്ക്കാൻ കഴിയുന്ന അപൂർവ്വങ്ങളിലൊരാളായി സഖാവ് സൈമൺ ബ്രിട്ടോ എന്ന് നാം പറയുമ്പോഴും; പരസഹായത്തോടു കൂടിയുള്ള ജീവിതത്തിന് 35 വർഷം തികയുന്നു.

1983 ഒക്ടോബർ 14-ാം തീയതി എറണാകുളം ജനറൽ ആശുപത്രി കാഷ്വാലിറ്റിയ്ക്ക് സമീപത്തിട്ട് KSU ക്കാർ ഹൃദയം, കരൾ, ശ്വാസകോശം, നട്ടെല്ല് എന്നീ അവയവങ്ങളിൽ കഠാര മുന മാറി മാറി കുത്തിയിറക്കിയപ്പോൾ സന്തോഷിച്ചു; ഒരുത്തനെ ക്കൂടി ഉന്മൂലനം ചെയ്യാനായല്ലൊ. എന്നാൽ ഒന്നിൽ നിന്നും ഒരായിരമെന്ന പോൽ ഉയിർത്തെഴുന്നേറ്റ് 85% ചേതനയറ്റ അതായത് 15% മാത്രം ജീവനുള്ള ശരീരവുമായി തന്റെ രാഷ്ട്രീയവും താൻ തെരഞ്ഞെടുത്ത പാതയും വളരെ ശരിയാണെന്ന് വിളിച്ചു പറഞ്ഞും എഴുതിയും ഇന്നും ജീവിയ്ക്കുന്നു.

കടന്നു പോയ 35 വർഷത്തിനുള്ളിൽ എന്നെ പോലെ ധാരാളം പേർ സഹായവുമായി കടന്നു വന്നിട്ടുണ്ട്. അവർക്കൊക്കെ ഇന്നും ആവേശമായി ജീവിയ്ക്കുന്നു. എന്നാൽ സഹായിയ്ക്കാനെത്തിയവരിൽ പലരേയും മനുഷ്യത്വരഹിതവെറിയന്മാർ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ അഭിമന്യുവും.

വിങ്ങുന്ന ഹൃദയത്തോടെ പരസ്പരം ചർച്ച ചെയ്യുന്ന രക്തസാക്ഷിത്വങ്ങൾ, തീഷ്ണമായുള്ള രാഷ്ട്രീയ ചർച്ച, വർഗീയ വിഘടനവാദികളുടെ കാണാമുഖങ്ങൾ, കോർപ്പറേറ്റ് വൽക്കരണം തുടങ്ങി വിവിധ വിഷയങ്ങൾ. എങ്കിലും ഇപ്പോഴും ഞങ്ങൾക്ക് പ്രധാനം കാമ്പസിലെ ചലനാത്മകമായ യൗവ്വനങ്ങൾ തന്നെയാണ്. പുരോഗമന പ്രസ്ഥാനത്തിന്റെ തണലിൽ ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്.

അതിജീവനത്തിന്റെ ആൾരൂപത്തിന് ലാൽ സലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here