തൊഴിലിടങ്ങളിലെ ലൈംഗികപീഡനം; സുപ്രീംകോടതി വിധി ‘അമ്മ’ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍; ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി:സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡബ്ലിയുസിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും.

നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അമ്മയും സംസ്ഥാന സര്‍ക്കാരുമാണ് എതിര്‍കക്ഷികള്‍. തൊ‍ഴിലിടങ്ങളില്‍ ലൈംഗിക പീഡനം നേരിടാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണമെന്ന  സുപ്രീംകോടതി വിധി താരസംഘടനയായ അമ്മയിലും നടപ്പാക്കണമെന്നാണ് നടിമാരുടെ ആവശ്യം.

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ അമ്മ സംഘടന സ്വീകരിക്കാത്തതിനാല്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നവര്‍ക്ക് യാതൊന്നും ചെയ്യാനാവുന്നില്ലെന്ന് ഹരജിക്കാര്‍ പറയുന്നു.

അമ്മയുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാനായി 2013ല്‍ പാര്‍ലമെന്റ് പ്രത്യേക നിയമം തന്നെ കൊണ്ടുവന്നിരുന്നു.

പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനും ആഭ്യന്തര സമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. എന്നിട്ടും അമ്മ ഭാരവാഹികള്‍ സ്വേഛാപരമായാണ് ഇടപെടുന്നത്.

സംഘടനയിൽ സമിതിയില്ലാത്തത് അതിലെ സ്ത്രീ അംഗങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നു. സംഘടന നേതൃത്വത്തിന്റെ ഇടപെടലുകള്‍ സ്വേഛാപരവും നിയമവിരുദ്ധവുമാണ്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നിരവധി തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാവുന്നു എന്ന വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഒരു സിനിമാ നിര്‍മാണത്തിനിടെ പീഡിപ്പിക്കപ്പെട്ടതിന് നല്‍കിയ പരാതി സിനിമ കഴിയുന്നതോടെ ഇല്ലാതാവുന്ന അവസ്ഥയാണ്. ഈ പശ്ചാത്തലം പ്രത്യേകം പരിശോധിക്കണം. ഇതെല്ലാം പരിഗണിച്ച് പൊതുസമ്മതരായ വ്യക്തികള്‍ അടങ്ങിയ പ്രത്യേക സമിതി അമ്മ സംഘടനയിൽ വേണമെന്നാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News