ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്റെയും മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ്, മുന്‍ഭാര്യ മഞ്ജുവാര്യരുടെ അവസരങ്ങളും നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി നടന്‍ കുഞ്ചാക്കോ ബോബന്റെ മൊഴി.

മഞ്ജു നായികയാകുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രവുമായി സഹകരിക്കരുതെന്ന രീതിയില്‍ തന്നെ വിളിച്ച് ദിലീപ് സംസാരിച്ചിരുന്നു. അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റി ദിലീപിനെ നിയോഗിച്ചത് അപ്രതീക്ഷിതമായിരുന്നെന്നും കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ പറയുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരാതി ലഭിച്ചിരുന്നതായി ഇടവേള ബാബുവും മൊഴി നല്‍കിയിരുന്നു.

നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നു. ഇതിനെക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ബാബുവിന്റെ മൊഴിയില്‍ പറയുന്നു.

ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ച ചെയ്തിട്ടില്ല. ഇരയായ നടിയും കാവ്യ മാധവനും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ വഴക്കുണ്ടായി. ഇതിനുശേഷം ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നീട് നടന്‍ സിദ്ദിഖ് വിഷയത്തില്‍ ഇടപെട്ട സംസാരിച്ചിരുന്നുവെന്നും ഇടവേള ബാബുവിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു.

ഏതൊക്കെ സിനിമയില്‍ നിന്നാണ് ദിലീപ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്. അതാത് സമയത്ത് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ലെന്നും ഇടവേള ബാബു മൊഴി നല്‍കി.

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന നടന്‍ സിദ്ദിഖിന്റെ മൊഴിയും നേരത്തേ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel