എയര്‍സെല്‍ മാക്‌സിസ്‌ കേസ്: പി ചിദംബരം ഒന്നാം പ്രതി

മുന്‍ ധനമന്ത്രി പി.ചിന്ദംബരത്തെ ഒന്നാം പ്രതിയാക്കി എയര്‍സെല്‍ മാക്‌സിസ് കേസില്‍ എന്‍ഫോഴ്‌സമെന്റ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.സിംഗപൂര്‍ ആസ്ഥാനമായ കമ്പനിയ്ക്ക് 600 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ചട്ടം മറികടന്ന് ചിന്ദംബരം അനുമതി നല്‍കിയെന്ന് കുറ്റപത്രം.സിബിഐ പ്രത്യേക കോടതി നവംബര്‍ 26ന് കുറ്റപത്രം പരിഗണിക്കും.

ടുജി സ്‌പെക്ട്രം കഴിഞ്ഞാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതി കേസുകളില്‍ പ്രധാനപ്പെട്ടതാണ് എയര്‍സെല്‍ -മാക്‌സിസ് ഇടപാട്. മുന്‍ ധനമന്ത്രി പി.ചിന്ദംബരത്തെ ഒന്നാം പ്രതിയാക്കി,അദേഹത്തിന്റെ ചാര്‍ട്ടേണ്ട് അക്കൗണ്ട് അടക്കം 9 പേരെ കൂടി ഉള്‍പ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു.

ദില്ലി പട്യാല കോടതിയിലെ സിബിഐ പ്രത്യേക ജഡ്ജി ഒ.പി.സെയ്‌നിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ച് കുറ്റപത്രം അടുത്ത മാസം 26ന് വാദത്തിനെടുക്കും.മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിയ്ക്ക് 600 കോടിയുടെ വിദേശ നിക്ഷേപം സിംഗപ്പൂരില്‍ നിന്നും സ്വീകരിക്കാന്‍ ധനമന്ത്രിയായിരിക്കെ പി.ചിന്ദംബരം ചട്ടം ലംഘിച്ച് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി നല്‍കിയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടികാട്ടുന്നു.

ഇതേ കേസില്‍ ചിന്ദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ പ്രതിയാക്കി കഴിഞ്ഞ ജൂണില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഇടപാട് നടത്താന്‍ കാര്‍ത്തി ചിന്ദംബരം കോഴ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അച്ഛനേയും മകനേയും നവംബര്‍ 1 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശമുണ്ട്.

അതിനിടയിലാണ് പുതിയ അനുബന്ധ കുറ്റപത്രം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കര്‍ണാല്‍ സിങ്ങിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ മുന്‍ ടെലിക്കോം മന്ത്രി ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും തെളിവില്ലെന്നതിനെ തുടര്‍ന്ന് കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News