ഒരു നൂറ്റാണ്ടു മുമ്പ് ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അതേ മാതൃകയിലുള്ള ടൈറ്റാനിക് രണ്ട് കപ്പല്‍ യാഥാര്‍ത്ഥ്യമാകുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കപ്പിലന്‍റെ നിര്‍മാണം പുനരാരംഭിച്ചതായി നിര്‍മാതാക്കളായ ഓസ്ട്രേലിയയിലെ ബ്ലൂസ്റ്റാര്‍ ലൈന്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
1912-ല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ടൈറ്റാനികിനോട് എല്ലാ തരത്തിലും സാദൃശ്യമുള്ള രണ്ടാം ടൈറ്റാനിക് കപ്പലിന്‍റെ നിർമാണം ചൈനയിലാണ് നടക്കുന്നത്. ആദ്യ ടൈറ്റാനിക്കിന്‍റെ കന്നിയാത്ര പോലെ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കായിരിക്കും ടൈറ്റാനിക് 2ന്‍റെയും കന്നിയാത്ര.
നീറ്റിലിറക്കുമ്പോൾ അന്നത്തെ ഏറ്റവും വലിയ യാത്രാക്കപ്പലായിരുന്നു ആദ്യ ടൈറ്റാനിക്. 1912 ഏപ്രിൽ പത്തിന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്ന് ന്യൂയോർക്കിലേക്ക് യാത്രതിരിച്ച കപ്പൽ അഞ്ചാംദിനമാണ് മഞ്ഞുമലയിലിയിച്ച് മുങ്ങിയത്. 2200 യാത്രക്കാരില്‍ 1500ലധികം പേരാണ് അന്ന് മരിച്ചത്. ടൈറ്റാനിക്കിന്‍റെ കന്നിയാത്രാ ദുരന്തം 1997 ല്‍ ടൈറ്റാനിക്ക് എന്ന പേരില്‍ ജയിംസ് കാമറോണ്‍ ഹോളിവുഡ് ചിത്രമാക്കിയിരുന്നു.
ആദ്യ ടൈറ്റാനിക്കിനെ അപേക്ഷിച്ച് അപകടങ്ങളെ അതിജീവിക്കാന്‍ ആധുനിക സുരക്ഷാ മുന്‍ കരുതലുകളുമായാണ് ടൈറ്റാനിക് 2 ഒരുക്കുന്നത്. അപകടം ഉണ്ടായാല്‍ രക്ഷപ്പെടാന്‍ അത്യാധുനിക സൗകര്യങ്ങളും സാറ്റലൈറ്റ് കണ്‍ട്രോളുകളും ഡിജിറ്റല്‍ നാവിഗേഷനും റഡാര്‍ സംവിധാനങ്ങളും പുതിയ ടൈറ്റാനിക്കില്‍ ഉണ്ടായിരിക്കും.
പുതിയ ടൈറ്റാനികിന് 270 മീറ്റര്‍ നീളമുണ്ട്. 53 മീറ്റര്‍ ഉയരമുള്ള കപ്പലിന്‍റെ ഭാരം 40,000 ടണ്‍ ആണ്. പഴയ ടൈറ്റാനികിലെ പോലെ തന്നെ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ്, തേര്‍ഡ്ക്ലാസ് ടിക്കറ്റുകള്‍ ടൈറ്റാനിക് 2ലും ലഭിക്കും. 9 ഫ്ളോറുകളാണ് പുതിയ ടൈറ്റാനിക്കിലുമുള്ളത്. ആകെ 840 കാബിനുകള്‍. കാബിനുകളുടെ ഡിസൈൻ അടക്കം പഴയ കപ്പലിന്‍റേതാണ്.
ആദ്യ കപ്പലിലുണ്ടായിരുന്നത് 2400 യാത്രക്കാരും 900 ജോലിക്കാരുമായിരുന്നു. ഇത്രയും പേർ രണ്ടാം കപ്പലിലുമുണ്ടാകും. 50 കോടി ഡോളറാണ് പുതിയ കപ്പലിന്‍റെ നിർമാണച്ചെലവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here