വരവേല്‍പ്പ് എന്ന സിനിമയിലെ വാഹന പരിശോധനയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കുണ്ടായത്. ഫസ്റ്റ് എയ്ഡ് ബോക്സ് തുറക്കുമ്പോൾ പാറ്റയെ കണ്ട പരിശോധകര്‍ ഞെട്ടി. ഫസ്റ്റ് എയ്ഡ് ബോക്സ് ഇല്ലാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായിരുന്നു പരിശോധന.
എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന കര്‍ശനമാക്കിയത്. കൊച്ചിയില്‍ നടന്ന ആദ്യഘട്ട പരിശോധനയില്‍ മൂന്ന് ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ വര്‍ഗീസ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊച്ചി നഗരത്തില്‍ പരിശോധന നടന്നത്.
സ്വകാര്യ ബസുകളില്‍ ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ പേരിനു മാത്രമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫസ്റ്റ് എയ്ഡ് ബോക്സില്‍ അവശ്യ മരുന്നുകളും പഞ്ഞിയും വേണമെന്നാണ് നിയമം. എന്നാല്‍, മിക്ക ബസുകളിലും തോര്‍ത്തും സോപ്പും പൗഡറുമൊക്കെയാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here