ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏത് നെറികെട്ട രീതിയും സ്വീകരിക്കും എന്ന ആര്‍എസ്എസ് സംഘപരിവാര്‍ ശ്രമത്തിന്‍റെ തെളിവാണ് ഇന്ന് പത്തനം തിട്ട ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍.
യാതൊരു അടിസ്ഥാനവും ഇല്ലാതെ ഒരു ആരോപണം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുക പിന്നീട് ഇതേ അഭ്യൂഹത്തെ ആധാരമാക്കി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയില്‍ ഹര്‍ത്താല്‍ നടത്തുക.
ഇതാണ് ബിജെപി സ്വീകരിക്കുന്ന നിലപാട്. ശിവദാസനെ കാണാതായതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ നല്‍കിയ പരാതിയിലോ മറ്റോ ആര്‍എസ്എസ് ഉന്നയിക്കുന്ന രീതിയില്‍ ഉള്ള ഒരു ആരോപണവും ഇല്ല.
മാത്രവുമല്ല 16,17 തിയ്യതികളില്‍ നടന്ന പൊലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപണം ഉന്നയിക്കുമ്പോള്‍ 18ാം തിയ്യതിയാണ് ശിവദാസന്‍ സന്നിധാനത്തേക്ക് പുറപ്പെട്ടതെന്നും 19ാം തിയ്യതി തൊഴുത് മടങ്ങുന്നതായി തമിഴ്നാട് സ്വദേശിയുടെ ഫോണില്‍ നിന്ന് വിളിച്ച് ഭാര്യയോട് പറഞ്ഞതായും മകന്‍റെ പരാതിയില്‍ പറയുന്നു.
പൊലീസ് നടപടി നടന്ന സ്ഥലത്തുനിന്നും 16 കിലോമീറ്റര്‍ അകലെ ളാഹയില്‍ നിന്നുമാണ് ശിവദാസന്‍റെ മൃതദേഹം ലഭിക്കുന്നത്.
ശിവദാസന്‍ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. സംഘപരിവാറിന്‍റേത് തികഞ്ഞ രാഷ്ട്രീയ ആരോപണം മാത്രമാണെന്നാണ് ഇതില്‍ നിന്നും വെളിവാകുന്നത്.
ഇതിനിടെ ശിവദാസന്റെ മരണത്തെ രാഷ്ട്രീയ വൽക്കരിക്കാനാണ് ബി ജെ പിയുടെയും സംഘപരിവാറിന്റെയും ശ്രമം.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും ഫേസ് ബുക്കിലൂടെ വ്യാജ പ്രചരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട എസ് പി ടി നാരായണനും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here