ശബരിമല നടപ്പന്തലിൽ 52 കാരിയെ ആക്രമിക്കാനടുത്ത സംഘപരിവാറുകാരനാണ് ” അടിച്ചു കൊല്ലെടാ അവളെ .” എന്ന് ആക്രോശിച്ചത്. ഇതിനോട് ഫെയ്സ് ബുക്ക് കുറിപ്പിലാണ് ശാരദക്കുട്ടി പ്രതികരിച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“വീടുകളിൽ കേട്ടപ്പോഴൊന്നും ആരും തടഞ്ഞിട്ടില്ല. അമ്മയേം പെങ്ങളേം ഭാര്യയേയും കാമുകിയെയും , മകളെയും അവർ എതിർത്തപ്പോഴൊക്കെ നിങ്ങൾ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു.”അടിച്ചു കൊല്ലെടാ അവളെ “. ഈ വാക്കുകൾ – അതൊരംഗീകരിക്കപ്പെട്ട പല്ലിംഗാക്രോശമായിരുന്നു. സൈബറിടത്തിൽ അതൊരു പുല്ലിംഗാഘോഷമായി നിർബാധം തുടരുകയാണ്. വൈകിയാണെങ്കിലും അമ്പലനടയിലും അതു മുഴങ്ങിക്കേൾക്കുന്നു.
” അടിച്ചു കൊല്ലെടാ അവളെ .”
“ആഭാസന്മാരായി ആൺമക്കളെ വളർത്തി വിടുന്ന ഫാസിസ്റ്റു വീടുകളോട്, നിശ്ശബ്ദം അതൊക്കെ അംഗീകരിച്ച് തല കുമ്പിട്ടു നടന്ന കുലീനതാ നാട്യങ്ങളോട് എതിരിട്ടപ്പോഴൊക്കെ ഞങ്ങൾ പല ഭാഷയിലിതു കേട്ടു.
“ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തിൽ അതിനെ നിലയ്ക്കു നിർത്താൻ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളിൽ ഇടപെടുന്ന എല്ലാ സ്ത്രീകൾക്കും കഴിയണം. “നീ എന്റെ അധികാരിയല്ല ” എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കിൽ ഭാവി വലിയ പ്രശ്നം തന്നെയാകും. .അതു പറയാൻ തന്റേടം കാട്ടാത്ത ഓരോ സ്ത്രീയും സ്വന്തം നില ഒരു പുനർവിചിന്തനത്തിനു വെക്കേണ്ട സമയമായിരിക്കുന്നു.
“മുത്തശ്ശിയും അമ്മയും ഭാര്യയുമടങ്ങുന്ന മൂന്നു തലമുറയിലെ സ്ത്രീകളെ തന്റെ അഹങ്കാരങ്ങൾക്കു ന്യായവാദവുമായി രാഹുൽ ഈശ്വർ കൊണ്ടിരുത്തിയപ്പോൾ ഞാനമ്പരന്നു: “നിന്റെ തെമ്മാടിത്തരങ്ങൾക്കു കൂട്ടുനിൽക്കാൻ ഞങ്ങളെ കിട്ടില്ല” എന്ന് അതിൽ ഒരു സ്ത്രീ പോലും പറഞ്ഞില്ല. ചുമ്മാതല്ല ഇയാളിങ്ങനെ ഞുളയ്ക്കുന്നതും പുളയുന്നതും എന്ന് ഞാൻ ആത്മഗതം ചെയ്യുകയായിരുന്നു.
“അടിച്ചു കൊല്ലെടാ അവളെ” എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത്, “ജനനീ ജന്മഭൂമിശ്ച” എന്നു പറയുന്ന നാവു കൊണ്ടു തന്നെയാണെന്നതും ഓർക്കുക. ഇവിടെ നാവ് ഒരു ഉദ്ധൃത പുല്ലിംഗമാണ്. ഇത്തരം ആൺകുട്ടികൾ വളർന്നു വരുന്ന നാട്ടിൽ അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദമാണ്.”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here