പങ്കാളിത്ത പെൻഷൻ പുനപരിശോധനയ്ക്കുള്ള സമിതിക്ക് രൂപമായി. റിട്ടയേർഡ് ജില്ലാ ജഡ്ജി സതീഷ് ചന്ദ്രബാബുവാണ് സമിതി ചെയർമാൻ. 8 പരിഗണനാ വിഷയങ്ങളിലാണ് സമിതി പുനപരിശോധന നടത്തുക. ഇത് സംബന്ധിച്ചുള്ള ധനവകുപ്പിന്‍റെ നിർദേശങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നത് പഠിക്കാനുള്ള സമിതിക്കാണ് ധനവകുപ്പ് രൂപം കൊടുത്തത്. പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് സമിതി പഠിക്കുക. റിട്ടയേർഡ് ജില്ലാ ജഡ്ജ് എസ്. സതീഷ് ചന്ദ്രബാബുവാണ് സമിതി ചെയർമാൻ.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻസ് ആന്‍റ് ടാക്സേഷൻ ഡയറക്ടർ പ്രൊഫസർ ഡി. നാരായണ എന്നിവരാണ് സമിതിയംഗങ്ങൾ.
പ്രധാനമായും 8 പരിഗണനാ വിഷയങ്ങളാണ് സമിതിക്ക് മുന്നിലുള്ളത്. പദ്ധതിയിൽ നിന്നും പിൻവാങ്ങുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിക്കും. കേന്ദ്ര ധമകമ്മീഷന്‍റെ നിബന്ധനകളെ എങ്ങനെ ഇത് ബാധിക്കും, NPS ട്രസ്റ്റ്, NSDL എന്നിവരുമായുള്ള കരാറുകൾ സൃഷ്ടിക്കുന്ന ബാധ്യത, സ്റ്റാറ്റ്യൂട്ടറി പെൻഷനിലെക്ക് മാറുമ്പോൾ ജീവനക്കാരുടെ പെൻഷൻ വിഹിതം ഏത് രീതിയിൽ കൈകാര്യം ചെയ്യും, പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളുടെ അനുഭവം തുടങ്ങിയവ എല്ലാം സമിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും.
അതിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടി. 2013-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയത്. എന്നാൽ അശാസ്ത്രീയമായ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം മാറ്റി സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍രീതി പുനഃസ്ഥാപിക്കുമെന്നത് എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here