നിയമം തെറ്റിച്ച ഉന്നത ഉദ്യോഗസ്ഥനോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട ട്രാഫിക്ക് പോലീസുകാരനെ അടിമപണി ചെയ്യിപ്പിക്കാന്‍ നീക്കം; പൊലീസുകാരനെ തന്‍റെ കീ‍ഴിലേക്ക് മാറ്റി ഉന്നത ഉദ്യോഗസ്ഥന്‍; നിയമം നടപ്പിലാക്കി സമ്മര്‍ദ്ദത്തിലായി പൊലീസുകാരന്‍

ട്രാഫിക്ക് നിയമം തെറ്റിച്ച് പാലത്തിന് മുകളില്‍  വാഹനം നിര്‍ത്തിയിട്ട ഉന്നത ഉദ്യോഗസ്ഥനോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട ട്രാഫിക്ക് പോലീസുകാരനെ അടിമപണി ചെയ്യിപ്പിക്കാന്‍ നീക്കം. ട്രാഫിക്ക് പോലീസുകാരനെ തന്‍റെ കീ‍ഴിലേക്ക് മാറ്റണമെന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ പിടിവാശി നടപ്പിലായി .

നിയമം നടപ്പിലാക്കിയ പോലീസുകാരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍.ഗവാസ്ക്കര്‍ വിഷയത്തിലും നെയ്യാറ്റിന്‍ക്കരയിലെ സംഭവത്തിലും പാഠം പഠിക്കാതെ പോലീസ്

തന്‍റെ മേലുദ്യോഗസ്ഥനാണെന്ന് അറിയാതെ ട്രാഫിക്ക് നിയമം നടപ്പിലാക്കി എന്ന ഒറ്റ തെറ്റ് മാത്രമാണ് തിരുവനന്തപുരം സിറ്റിയിലെ  ഒരു സിവില്‍ പോലീസ് ഒാഫീസര്‍ ചെയ്തത്.

ഗവാസ്ക്കര്‍ വിഷയത്തോടെ ഒന്ന് ആറി തണുത്ത ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിടിവാശി ഒരു ഇടവേളക്ക് ശേഷം ഫണം വിടര്‍ത്തുന കാ‍ഴ്ച്ചക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹികാക്കാന്‍ പോകുന്നത്. ക‍ഴിഞ്ഞ ഞായറാ‍ഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

ബേക്കറി ജംഗ്ഷനിലെ ഫ്ലൈ ഒാ‍വറിന് മുകളില്‍ ഒരു കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയിട്ടിരിക്കുന്നതിന്‍റെ കാരണം അന്വേഷിക്കാന്‍ എത്തിയതാണ് ട്രാഫിക്ക് പോലീസുകാരന്‍.

ബ്രേക്ക് ഡൗണായ ബസിന് മുന്നില്‍ ഒരു കാറ് പാര്‍ക്ക് ഒരാള്‍ ഫോണില്‍ സംസാരിക്കുന്നത് പോലീസുകാരന്‍റെ ശ്രദ്ധയില്‍പെട്ടു. ഡ്രൈവര്‍ സീറ്റിലിരുന്ന ആളോട് കാര്‍ നീക്കിയിടാന്‍ ആവശ്യപ്പെട്ടപ്പൊള്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ പേര് പറഞ്ഞ ശേഷം താന്‍ സംസാരിക്കുന്നത് അദ്ദേഹത്തോടാണെന്ന് ഡ്രൈവര്‍ മറുപടി നല്‍കി.

പാലത്തിന്  മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും വേണമെങ്കില്‍ താ‍ഴെ ഇറക്കിയ ശേഷം ഫോണില്‍ സംസാരിച്ച് കൊളളാനും പോലീസുകാരന്‍ നിലപാട് എടുത്തു. ഇതോടെ പ്രകോപിതനായ ഡ്രൈവര്‍ പോലീസുകാരനെ ഭീഷണി പെടുത്തിയ ശേഷം  വാഹനവുമായി മടങ്ങി.

അതോടെ പാവം പോലീസുകാരന്‍റെ ശനിദശ ആരംഭിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്നത് പോലീസ് ആസ്ഥാനത്തെ ഒരു ഡിവൈഎസ്പിയായിരുന്നു. സിവില്‍ ഡ്രസിലായിരുന്നിതാല്‍ പോലീസുകാരന്‍ അദ്ദേഹത്തെ മനസിലായിരുന്നില്ല.

തന്നെ അപമാനിച്ച ട്രാഫിക്ക് പോലീസുകാരന്‍ ഇരുപത്തിനാല് മണിക്കൂറിനകം മാപ്പ് പറയണമെന്ന ആവശ്യവുമായി ഡിവൈഎസ്പി നഗരത്തിലെ അസിസ്റ്റന്‍റ് കമ്മീഷണറെ ബന്ധപ്പെട്ടു .  തെറ്റ് ചെയ്യാത്ത പോലീസുകാരന്‍ ആരോടും മാപ്പ് പറയേണ്ടില്ലെന്ന് അദ്ദേഹവും നിലപാട് എടുത്തോടെ കഥയിലെ വില്ലനായ ഡിവൈഎസ്പിയുടെ ഇൗഗോ പാര്യമതയിലെത്തി.

പോലീസ് തലപത്ത് നിര്‍ണായമായ സ്വാധീനം ഉളള ഡിവൈഎസ്പി തന്‍റെ അധികാരം ഉപയോഗിച്ച് തന്‍റെ വിംഗിലേക്ക് ട്രാഫിക്ക് പോലീസുകാരനെ സ്ഥലം മാറ്റിയിരിക്കുയാണ് .നിരപരാധിയെന്ന് ബോധ്യപ്പെട്ട് ആദ്യം സംരക്ഷിക്കാമെന്നേറ്റ  ഉന്നത ഉദ്യോഗസ്ഥര്‍ മുകളില്‍ നിന്നുളള കല്‍പ്പന വന്നതോടെ   ട്രാഫിക്ക് പോലീസുകാരനെ കൈവിട്ടു.

ചുരുക്കത്തില്‍ നിയമം നടപ്പിലാക്കിയ പോലീസുകാരന്‍  ഇപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് .തന്നെ കൊണ്ട് അടിമപണി ചെയ്യിപ്പിക്കാനാണ് ഡിവൈഎസ്പിയുടെ തീരുമാനം എങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പരിചയക്കാരോട് പറഞ്ഞതായട്ടാണ് വിവരം .

വിഷയത്തില്‍ പോലീസുകാരനൊപ്പം നിലയുറപ്പിച്ച സിറ്റി പോലീസ് അസോസിയേഷനും ധര്‍മ്മ സങ്കടത്തിലാണ് .എഡിജിപിയുടെ മകള്‍ പോലീസുകാരനെ തല്ലിയ സംഭവത്തിന് ശേഷം ഒന്ന് ഒതുങ്ങിയ അടിമപണിയും മേലുദ്യോഗസ്ഥരുടെ ഹുങ്കും തിരിച്ച് വരുന്നു എന്ന സൂചനയാണ് ഈ വിഷയം തെളിയിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here