മണ്ഡല-മകര വിളക്ക് കാലത്തേയ്ക്ക് ശബരിമലയില്‍ ആരോഗ്യ വകുപ്പിന്‍റെ വിപുലമായ സംവിധാനം

മണ്ഡല-മകര വിളക്ക് കാലത്തെയ്ക്ക് ശബരിമലയില്‍ ആരോഗ്യ വകുപ്പിന്‍റെ വിപുലമായ സംവിധാനം ഒരുക്കുന്നു. സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങളാണ് തയ്യാറാകുന്നത്. 3000ത്തോളം ജീവനക്കാരെയാണ് മണ്ഡകാലത്തെയ്ക്കായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ നിയമിക്കുക.

ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ തീര്‍ത്ഥാടകരെത്തുമെന്നതും നിലവിലെ സാഹചര്യവും മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ശബരിമലയിൽ വിന്യസിക്കും. ആരോഗ്യവകുപ്പിന്‍റെ 3000ത്തോളം ജീവനക്കാരെയാണ് ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായി നിയമിക്കുക.

പമ്പ മുതല്‍ സന്നിധാനം വരെയുളള 5 കിലോമീറ്ററിൽ 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഒ.പി. വിഭാഗം, ഇന്‍റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ആംബുലന്‍സ് സേവനം എന്നിവയും ഇവിടെ ഒരുക്കും.

സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്‍സറികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ മറ്റു സ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും.

.സന്നിധാനത്ത് സര്‍ജന്‍, അനസ്തറ്റിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിപ്പിക്കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News