സിബിഐ കേസ്; അലോക് വര്‍മ്മക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അലോക് വര്‍മ്മക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനന്‍ ഇന്ന്
സമര്‍പ്പിക്കും. വര്‍മ്മയെ കുറ്റ വിമുക്തനാക്കുന്നതാണ് റിപ്പോര്‍ട്ടെന്നാണ് സൂചന.ഇതോടെ അലോക് വര്‍മ്മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്താനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയ അലോക് വര്‍മ്മക്കെതിരായ പരാതികളില്‍ കാര്യമില്ലെന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തലെന്നാണ് സൂചന. മൊയിന്‍ ഖുറേഷി കേസില്‍ രണ്ട് കോടി രൂപ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്നാണ് വിജിലന്‍സ് കമ്മീഷന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി.ചൗധരി,കമ്മീഷണര്‍മാരായ ശരത് കുമാര്‍, റ്റി.എം.ബാസില്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് അലോക് വര്‍മ്മയ്ക്ക് കുറ്റവിമുക്തി.

അലോക് വര്‍മ്മക്കെതിരെ സിബിഐ സ്‌പെഷ്യല്‍ ഡയറ്കടര്‍ രാകേഷ് അസ്താന ഉന്നയിച്ച പരാതിയില്‍ കഴമ്പില്ല. പണം കൈമാറിയതിനോ പരാതിക്കാധാരമായ മറ്റ് തെളിവുകളോ ഹാജരാക്കാന്‍ അസ്താനക്ക് കഴിഞ്ഞില്ല. മാംസവ്യാപാരി മൊയിന്‍ ഖുറേഷിക്കെതിരായ കേസില്‍ ഇടനിലക്കാരനായ സതീഷ് ബാബുവില്‍ നിന്നും അലോക് വര്‍മ്മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇതാണ് വിജിലന്‍സ് കമ്മീഷന്‍ തള്ളിയത്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന് പുനര്‍ നിയമിക്കേണ്ടി വരും. അന്വേഷണത്തിന്റെ ഭാഗമായി അലോക് വര്‍മ്മയെ മാറ്റി നിര്‍ത്തുന്നുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്.അലോക് വര്‍മ്മയെ വീണ്ടും നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാകും.സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലിനെ എതിര്‍ക്കുന്നയാളാണ് അലോക് വര്‍മ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News