ജലജ് സക്സേനയുടെ ഓൾറൗണ്ട് മികവില്‍ ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫിയിൽ കേരളത്തിന് ഒമ്പത് വിക്കറ്റിന്‍റെ ജയം. നാലാം ദിവസം രാവിലെ 42 റൺസിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
നേരത്തെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 102 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ആന്ധ്രയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ 13 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. സ്കോർ: ആന്ധ്ര 254, 115. കേരളം 328, ഒരു വിക്കറ്റിന് 43.
ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ വരിഞ്ഞുമുറുക്കിയ ജലജ് സക്സേനയുടെ മികവിലാണ് കേരളത്തിന്‍റെ വിജയം. ആദ്യ ഇന്നിംഗ്സിൽ 133 റണ്‍സ് നേടിയ സക്സേന സ്പിന്നിന് അനുകൂലമായി മാറിയ പിച്ചിൽ ആന്ധ്രയുടെ രണ്ടാം ഇന്നിങ്സിന്‍റെ തുടക്കം മുതൽ അപകടം വിതച്ചു.
26 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും മടക്കിയ സക്സേന ആന്ധ്രയെ പിടിച്ചുനിൽക്കാൻ അനുവദിച്ചില്ല. 21.3 ഓവറില്‍ 45 റണ്‍സ് വഴങ്ങി 8 വിക്കറ്റുകളാണ് ജലജ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്ങ്സില്‍ ജലജ് ഒരു വിക്കറ്റ് നേടിയിരുന്നു.
42 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ബാറ്റേന്തിയ കേരളത്തിന് 16 റണ്‍സെടുത്ത ഓപ്പണര്‍ അരുണ്‍ കാര്‍ത്തികിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 19 റണ്‍സെടുത്ത ജലജ് സക്സേനയും 8 റണ്‍സെടുത്ത രോഹന്‍ പ്രേമും പുറത്താകാത നിന്നു. ഈ ജയത്തോടെ വിലപ്പെട്ട ആറ് പോയിന്‍റ് കേരളം സ്വന്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here