അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കുമിടയിലാണ് തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തിയത്. പുലര്‍ച്ചെ വിമാനമിറങ്ങിയ അവര്‍ പുറത്തേക്ക് പോകാന്‍ സാധിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ശബരിമലയില്‍ കയറുന്നതില്‍ നിന്നും അവരെ തടയുമെന്ന നിലപാടുമായി സംഘപരിവാര്‍ സംഘടനകളും രഗത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ എങ്ങനെയെങ്കിലും കലാപം സൃഷ്ടിക്കുമെന്ന സംഘപരിവാറിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രതിഷേധം. പ്രകോപനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടത്തി സംഘപരിവാര്‍ കലാപം സൃഷ്ടിക്കുന്നു. വളരെ വ്യക്തമായ ഗൂഢലക്ഷങ്ങളുമായാണ് സംഘപരിവാര്‍ രംഗത്തെത്തിയത്.
തൃപ്തി ദേശായിയെ പുണെയിൽ സംഘപരിവാർ പ്രവര്‍ത്തകരോ ബിജെപി പ്രവര്‍ത്തകരോ തടയാതെ വിട്ടതിന് പിന്നിലും ഈ ഗുഢലക്ഷ്യമുണ്ട്. പരിവാര്‍സംഘടനകള്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നാണ് തൃപ്തി വിമാനം കയറിയത്. എന്നാല്‍ അവിടെ വെച്ച് അവരെ തടയാനോ പ്രതിഷേധിക്കാനോ ബിജെപിയോ സംഘ പരിവാറോ ശ്രമിച്ചിട്ടില്ല.
തടയും എന്ന പ്രഖ്യാപനം പോലും, ഇപ്പോള്‍ കൊച്ചിയില്‍ ബഹളം സൃഷ്ടിക്കുന്ന പരിവാര്‍ സംഘടനയില്‍ നിന്നോ ബിജെപിയില്‍ നിന്നോ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. സംഘപരിവാറിന്‍റെ ഗൂഢ ലക്ഷ്യങ്ങളെയാണ് ഇതിന് പിന്നിലെന്ന് നിസംശയം പറയാം.
തങ്ങൾ എത്തിയപ്പോഴേക്കും തൃപ്തി വീട്ടിൽ നിന്നിറങ്ങിയെന്നാണ് ബിജെപി റായ്ഗഢ് സെക്രട്ടറി ആരോപണങ്ങള്‍ക്ക് മരുപടിയായി പറഞ്ഞത്. എന്നാല്‍ തടയാനുള്ള ശ്രമമായിരുന്നെങ്കില്‍ വിമാനത്താവളത്തില്‍ ആകാമായിരുന്നു എന്നാല്‍ അതും ഉണ്ടായില്ല.
പുണെ വിമാനത്താവളത്തിൽ തൃപ്തി മാധ്യമ പ്രവർത്തകരോടു സംസാരിച്ചു. ദർശനം നടത്തിയേ തിരിച്ചു വരൂ എന്ന് പുണെ വിമാനത്താവളത്തിൽ തൃപ്തി പ്രഖ്യാപിച്ചു. ഫട്നാവിസിന്‍റെ പൂര്‍ണ പൊലീസ് സംരക്ഷണത്തിലാണ് തൃപ്തി വിമാനത്താവളത്തിലെത്തിയത്.
തടയുവാനായിരുന്നുവെങ്കില്‍ ബിജെപി ഭരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സര്‍ക്കാറിനും പൊലീസിനും ബിജെപി പ്രവര്‍ത്തകര്‍ക്കും അതിനു സാധിക്കുമായിരുന്നു. എന്നാല്‍
അതുണ്ടായില്ല. ഇതെല്ലാം വെളിവാക്കുന്നത്, ബിജെപിയുടെ ഗൂഢ രാഷ്ട്രീയ തന്ത്രമാണെന്നതിന്‍റെ പിന്നിലെന്നാണ്.
പുണെയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൃപ്തി 2012ൽ പുണെ നഗരസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റിട്ടുണ്ട് . അന്നത്തെ സഹകരണ മന്ത്രി പതംഗ് റാവു കദമിന്റെ താല്പര്യ പ്രകാരമാണ് കോൺഗ്രസ് ടിക്കറ്റിൽ പുണെയിലെ ബാലാജി നഗറിൽ നിന്ന് ഇവർ മത്സരിച്ചത്.
എന്നാൽ നഗരസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും പാർട്ടി അംഗത്വം ഇല്ലെന്നുമാണ് പുണെയിലെ കോൺഗ്രസ് നേതാവായ സജി വർക്കി അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here