ജമ്മു കാശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ച് വിട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ച് വിട്ടു. ബിജെപിയെ പുറത്താക്കിയ പിഡിപി പ്രതിപക്ഷ പാര്‍ടികളുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കരിക്കാനുള്ള നീക്കമറിഞ്ഞാണ് ഗവര്‍ണ്ണര്‍ ധൃതിപ്പെട്ട് നിയമസഭ പിരിച്ച് വിട്ടത്.

ബിജെപി -പിഡിപി ബന്ധം തകര്‍ന്നതിന് ശേഷം ഗവര്‍ണ്ണര്‍ ഭരണത്തിലാണ് ജമ്മു കാശ്മീര്‍. പിഡിപിയുടെ അസംതൃപ്തരായ എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് രണ്ട് എം.എല്‍.എമാരുളള പീപ്പിള്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ടിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി.

ഇതിന് തിരിച്ചടി നല്‍കി പിഡിപിയും-നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ബിജെപി നേതൃത്വം നല്‍കിയ നിര്‍ദേശപ്രകാരമാണ് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് രാത്രിയോടെ നിയമസഭ പിരിച്ച് വിട്ട് ഉത്തരവിറക്കിയത്.

നിയമസഭ പിരിച്ച് വിട്ടിലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കാന്‍ പിഡിപിയ്ക്കും നാഷണല്‍ കോണ്‍ഫറന്‍സിനും കഴിയുമായിരുന്നു. നിയമസഭ പിരിച്ച് വിട്ട നടപടിയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല വിമര്‍ശിച്ചു.

രാജ്ഭവന് അടിയന്തരമായി പുതിയ ഫാക്‌സ് മെഷീന്‍ വാങ്ങണമെന്നും അദേഹം പരിഹസിച്ചു. പിഡിപിയ്ക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12 എം.എല്‍.എമാരുമാണ് ജമ്മു കാശ്മീരില്‍ ഉള്ളത്.

ഈ സഖ്യം യാഥാര്‍ത്ഥ്യമാവുകയാണങ്കില്‍ 44 എം.എല്‍എമാരെന്ന് ഭൂരിപക്ഷം മറികടക്കാന്‍ കഴിയുമായിരുന്നു. നിയമസഭ പിരിച്ച് വിട്ടതോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാശ്മീര്‍ നേരിടേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here