#RebuildKerala അതിജീവനം സാധ്യമാക്കിയത് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം; നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടത്തുന്നത് യുദ്ധകാലടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഇതുവരെ ചെലവഴിച്ചത് 1950.18 കോടി

തിരുവനന്തപുരം: കേരളം മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ച് 100 ദിനം പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്റെ പുനഃസൃഷ്ടിക്കായി കൈമെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെയായി ചെലവഴിച്ചത് 1950.18 കോടി രൂപയാണ്. വീടുകളുടെ പനര്‍നിര്‍മ്മാണത്തിന് വേണ്ടി മാത്രം 1357 കോടി രൂപയും വിളനാശത്തിനായി 175 കോടിയും നല്‍കി. ഒപ്പം തന്നെ ക്രൗഡ് ഫണ്ടിങ്ങിലൂടെ കൂടുതല്‍ സഹായമെത്തിക്കാനും സര്‍ക്കാര്‍ നടപടി കൈകൊണ്ടു.
കേരളം ആദ്യമായി നേരിട്ട മഹാപ്രളയം സംസ്ഥാനത്തെയാകെ തകര്‍ത്തെറിഞ്ഞു. എന്നാല്‍ ദുരന്തത്തില്‍ ഒറ്റക്കട്ടായുളള പ്രവര്‍ത്തനമാണ് അതിജീവനം സാധ്യമാക്കിയത്.

ഇന്നിപ്പോള്‍ ദുരന്തത്തിന് 100 നാള്‍ പിന്നിടുമ്പോള്‍ നവ കേരള സൃഷ്ടിക്കായുള്ള യുദ്ധകാലടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് ഒരു വീടിന് 4 ലക്ഷം രൂപ എന്ന നിലയില്‍, 2000 വീടുകള്‍ നിര്‍മിച്ച് നല്‍കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞു. വീടുകള്‍ പുതുക്കി പണിയാനും പുതിയത് പണിയാനുമായി സംസ്ഥാന സര്‍ക്കാര്‍ 1357 കോടി രൂപയാണ് നല്‍കിയത്.

പൂര്‍ണമായി തകര്‍ന്ന വീടിന് കേന്ദ്രം നല്‍കുന്നത് ശരാശരി ഒരു ലക്ഷം രൂപയാണ്. ബാക്കി മൂന്നുലക്ഷം കൂടി സംസ്ഥാനം നല്‍കുന്നതിനാലാണ് നാലു ലക്ഷം രൂപ ഒരു വീടിന് ലഭിക്കുന്നത്.

വിള നാശത്തില്‍ ഒരു വാഴയ്ക്ക് 3 രൂപ കേന്ദ്രം നല്‍കുമ്പോള്‍ സംസ്ഥാനം 97 രൂപ കൂടി നല്‍കി 100 രൂപയാക്കിയാണ് സഹായം നല്‍കുന്നത്. ഇതുവരെയായി 175 കോടി രൂപയാണ് വിളനാശത്തിന് നല്‍കിയത്.

തെങ്ങിന് 100 രൂപ കേന്ദ്രം നല്‍കുമ്പോള്‍ 490 രൂപയോളം സംസ്ഥാനം അധികമായി നല്‍കുന്നു. എല്ലാ മേഖലയിലും കേന്ദ്രം നല്‍കുന്നതിനേക്കാള്‍ സംസ്ഥാനം നല്‍കുന്ന സഹായം കൂടുതലാണ്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്ര വേഗം ദുരന്തത്തിനുള്ള സഹായം ഒരുസംസ്ഥാനം നല്‍കുന്നത്.

ജൂലൈ 27 മുതല്‍ നവംബര്‍ 21 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2683.18 കോടി രൂപയാണ് ലഭിച്ചത്.

കേന്ദ്രം നല്‍കിയ 600 കോടി ഉള്‍പ്പെടെ എസ്.ഡി.ആര്‍.എഫിലെ തുകയായ 958.23 കോടിയും ചേര്‍ന്നാല്‍ ആകെ 3641.91 കോടിയാണ് സംസ്ഥാനത്തിന്റെ കൈവശമുള്ളത്. അതില്‍ സി.എം.ഡി.ആര്‍.എഫില്‍ ചെലവഴിച്ചതും മന്ത്രിസഭാ തീരുമാനപ്രകാരം നല്‍കുന്നതും ചേര്‍ത്താല്‍ 1950.18 കോടി ചെലവഴിച്ച് വരുന്നു.

ഇതിനു പുറമെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ കൂടുതല്‍ സഹായമെത്തിക്കാനുള്ള സര്‍ക്കാര്‍ നടപടി കൈകൊണ്ടത്. പുനര്‍നിര്‍മാണത്തിന് ഉപദേശകസമിതിയും ഉന്നതാധികാര സമിതിയും ചേര്‍ന്ന് പദ്ധതി നിര്‍വഹണത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനവും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News